Friday, May 30, 2008

ആ‍ണുങ്ങളുടെ മുലകള്‍


ജീവിതം പോലെയാണ്
ആണുങ്ങളുടെ മുലകള്‍.
എന്തിനാണ്? ആ‍? ആര്‍ക്കറിയാം?

Sunday, May 25, 2008

ഈച്ചയാര്‍ക്കുന്ന മുന്തിരിയുണ്ടെങ്കില്‍ ഒരു കിലോ...


കാശ്മീരം മുതല്‍ കാശ്മീരി ചില്ലി വരെയുള്ള മിക്കവാറും എല്ലായിനം മസാല, ധാന്യ, പരിപ്പു, പയര്‍ വര്‍ഗങ്ങളും വാങ്ങി വൃത്തിയാക്കി പൊടിച്ചോ പൊടിക്കാ‍തെയോ പാക്കറ്റുകളിലാക്കി ബ്രാന്‍ഡ് നെയിമൊട്ടിച്ച് കച്ചവടം നടത്തി ജീവിക്കുന്ന ഒരു പരിചയക്കാരനുണ്ടെനിക്ക്. ആ ചെറുപ്പക്കാരന് കഴിഞ്ഞ ദിവസം ഒരു സര്‍ദാര്‍ജിയുടെ ഫോണ്‍. സംഭവം ഭീഷണിയാണ്. ആ സര്‍ദാര്‍ജി എന്റെ പരിചയക്കാരന്റെ ബ്രാന്‍ഡ് വെള്ളപ്പയര്‍ ഒരു പാക്കറ്റ് വാങ്ങിയിരുന്നു. തുറന്നു നോക്കുമ്പോള്‍ നിറയെ പ്രാണികള്‍. സര്‍ദാര്‍ജിയുടെ ആവശ്യം വിചിത്രമായിരുന്നു. 'നഷ്ടപരിഹാരമായി' ഉടന്‍ 50,000 ലോക്കല്‍ കറന്‍സി അയാള്‍ക്ക് കൊടുക്കണം - അല്ലെങ്കില്‍ അയാള്‍ മുനിസിപ്പാലിറ്റിയില്‍ പരാതിപ്പെടും, പത്രങ്ങളിലൂടെ വാര്‍ത്ത പ്രചരിപ്പിക്കും.

പയറില്‍ പ്രാ‍ണികളെ കണ്ടതറിഞ്ഞ് എന്റെ പരിചയക്കാരന്‍ അത്ഭുതമൊന്നുമുണ്ടായില്ല. കാരണം ഇത് ചിലപ്പോള്‍ സംഭവിക്കാറുള്ളതാണ്. അയാള്‍ പറഞ്ഞു "സര്‍ദാര്‍ജീ, ഞങ്ങള്‍ പരിപ്പും പയറുമൊന്നും പാക്കു ചെയ്യുമ്പോള്‍ കേടുകൂടാതിരിക്കാനും പ്രാണികളും പുഴുക്കളും വരാതിരിക്കാനും കെമിക്കത്സൊന്നും ചേര്‍ക്കാറില്ല. അത്തരം കെമിക്കലുകളും പുക കയറ്റലും നമ്മുടെ ആരോഗ്യത്തിന് ഹാനികരമാണ്. ഈ പ്രാണികള്‍ വന്നുവെന്നത് ഞങ്ങളുടെ പ്രൊഡക്റ്റിന്റെ ഉയര്‍ന്ന ഗുണനിലവാരത്തെയാണ് കാണിക്കുന്നത്. ഏതായാലും നമ്മളാരും പ്രാണികളെ ഭക്ഷിക്കാത്തതുകൊണ്ട് ഞങ്ങള്‍ നല്ലതു നോക്കി രണ്ടു പാക്കറ്റ് പയര്‍ നിങ്ങള്‍ക്കു തരാം". 50000 കാശ് പിടുങ്ങാനിരിക്കുന്ന സര്‍ദാര്‍ജിയുണ്ടോ ഇതുവല്ലതും കേള്‍ക്കുന്നു? "നിങ്ങളെ ഞാന്‍ അഴിയെണ്ണിക്കും" എന്നാക്രോശിച്ചുകൊണ്ട് സര്‍ദാര്‍ജി ഫോണ്‍ വെച്ചു.

ഭക്ഷ്യവസ്തുവില്‍ പുഴുക്കളേയും പ്രാണികളേയും കാണുന്നത് എവിടെയായാലും ചില്ലറക്കാര്യമല്ല. എന്തായാലും എന്റെ പരിചയക്കാരന്‍ കുലുങ്ങിയില്ല.കാരണം അയാള്‍ പറഞ്ഞത് സത്യമായിരുന്നു. ഭക്ഷ്യവസ്തുക്കള്‍ കേടുകൂടാതിരിക്കാന്‍ അവ പാക്ക് ചെയ്യും മുമ്പ് മാരകമായ കെമിക്കലുകള്‍ ചേര്‍ത്ത പുക കയറ്റലും ലായനി തളിക്കലും ഒരിക്കലും ചെയ്തിട്ടില്ലാത്ത ഒരു കച്ചവടക്കാരനായിരുന്നു അയാള്‍.

എന്തായാലും സര്‍ദാര്‍ജി മുനിസിപ്പാലിറ്റിയില്‍ ചെന്ന് പരാതിപ്പെട്ടു. ഫാക്ടറി വന്ന് കണ്ടപ്പോള്‍ മുനിസിപ്പാലിറ്റിക്കാര്‍ക്ക് കാര്യം മനസ്സിലായി. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ സര്‍ദാര്‍ജി വിജയിച്ചു. പീയാര്‍ ഏജന്‍സികള്‍ കൊടുക്കുന്ന ബിസിനസ് വാര്‍ത്തകളും ഗവണ്മെന്റ് വക വികസന വാര്‍ത്തകളും മാത്രം കൊടുത്താല്‍പ്പോരല്ലൊ, ഇന്‍.വെസ്റ്റിഗേറ്റീവ് ജീര്‍ണലിസത്തിന്റെ മസാല വല്ലതും വേണ്ടേ - അതുകൊണ്ടുതന്നെയാവണം കേട്ടപാതി ഒരു പത്രം അതില്‍ കൊത്തി. മൂന്നാം പേജില്‍ ആണ്ടെ കെടക്കുന്നു കളര്‍ ഫോട്ടോ സഹിതം വാര്‍ത്ത. അല്‍പ്പം പൊളിഞ്ഞിരിക്കുന്ന പാക്കറ്റിന്റെ വായിലൂടെ പ്രാണികള്‍ അരിച്ചിറങ്ങുന്ന നാടകീയ ചിത്രം. ബ്രാന്‍ഡിനെ പേരു പറഞ്ഞ് അപമാനിച്ച്, സര്‍ദാര്‍ജിയുടെ കദനകഥ പ്രാണികളേയും ചേര്‍ത്ത് വിഴുങ്ങിക്കൊണ്ട് ആ പത്രം കത്തിക്കയറി. ഒടുവില്‍ എന്റെ പരിചയക്കാരന്‍ വിളിച്ച് വിശദീകരണം കൊടുത്തതോടെ അതും തേഞ്ഞുമാഞ്ഞു പോയി. [ബ്രാന്‍ഡിനിട്ട് കൊടുത്ത ഡാമേജ് ബാക്കി].

പ്രായം ചെന്നവരേയും ഗുരുനാഥന്മാരെയും കുഞ്ഞുങ്ങളേയും കാണാന്‍ പോകുമ്പോള്‍ വെറും കയ്യോടെ പോകരുതെന്നാണ് നീതിസാരം അനുശാസിക്കുന്നത്. ഇതറിഞ്ഞിട്ടൊന്നുമായിരിയ്ക്കില്ല, എന്നാലും വിരുന്നുപോകുമ്പോള്‍ മിക്കവാറും മലയാളികള്‍ കയ്യിലെന്തെങ്കിലും കരുതും. അതുകൊണ്ടാണ് ചെറുപട്ടണങ്ങളെ മുത്തുകള്‍ പോലെ കോര്‍ത്തുണ്ടാക്കിയ കേരളത്തില്‍ മുത്തിന് മുത്തിന് [മുട്ടിന് മുട്ടിന്] ബേക്കറികള്‍. വിരുന്നിനു പോകുമ്പോള്‍ ആപ്പ്ളോ മുന്തിരിയോ ഓറഞ്ചോ ചോക്കലേറ്റോ കടലമാ‍വ് വിവിധ രൂപങ്ങളിലും വര്‍ണങ്ങളിലും വറുത്തതോ പ്ലാസ്റ്റിക് സഞ്ചിയിലാക്കി കൊണ്ടുപോയി കാഴ്ച വെയ്ക്കേണ്ടുന്നത് ഒരുപാട് കാലമായുള്ള അലംഘനീയമായ നാട്ടുനടപ്പാണ്.

[തിരുവോണത്തിന്റന്നും വിഷുവിനും ഉച്ചകഴിഞ്ഞാല്‍ 'മാമന്റോടയ്ക്ക്' വിരുന്നു പോകുന്ന അമ്മയേയും മക്കളെയും കാത്ത് മധ്യകേരളത്തിലെ ജംഗ്ഷനുകളിലൊക്കെയും ബേക്കറികളും ഫ്രൂട്ട്സ്റ്റാളുകളും തപസ്സു ചെയ്യുന്നു].

എന്നാല്‍ കേരളത്തിലെ ഈ പീടികക്കാര്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്ന മുന്തിരിയും മറ്റും ഈച്ചയാര്‍ക്കുന്നതല്ലെങ്കില്‍ ഇക്കാലത്ത് ഒരു മനുഷ്യനും അതിലേയ്ക്ക് തിരിഞ്ഞുനോക്കില്ലെന്ന് കേട്ടപ്പോള്‍ എനിക്ക് ശരിക്കും കൌതുകമായി. [ഞാനാ നാട്ടുകാരനല്ലല്ലൊ. പിന്നെ ഏതു നാട്ടുകാരന്‍ എന്ന് ചോദിക്കല്ലേ, ആ‍?]

വിഷം മുക്കാതെ വളര്‍ത്തിയതോ പാക്ക് ചെയ്തതോ ആയ പഴങ്ങളിലേ ഈച്ചയാര്‍ക്കുകയുള്ളുവെന്ന് കേരളത്തിലുള്ളവര്‍ മനസ്സിലാക്കിക്കഴിഞ്ഞുവത്രെ. [ഈച്ചകളുടെ പിന്നാലെ പോയി മനസ്സിലാക്കി. സോളമന്റെ കഥ ഞാനോര്‍ത്തു].

കേള്‍ക്കാന്‍ സുഖമുണ്ടായിരുന്നു ആ വാര്‍ത്ത കേള്‍ക്കാന്‍.

സര്‍ദാര്‍ജിയുടെയും പത്രലേഖികയുടെയും ഫോണ്‍ നമ്പറുകള്‍ കിട്ടിയിരുന്നെങ്കില്‍, അവരോടും പറയാമായിരുന്നു ഈ വിവരം .

ആ പയറു തിന്നാന്‍ ഭൂമിയുടെ അവകാശികളായ പ്രാണികള്‍ക്കും അവകാശമുണ്ടെന്ന് പറയാമായിരുന്നു. അല്ലെങ്കില്‍ ഒരുപാട് ജന്തുക്കളെ തിന്നുന്നതല്ലേ, പ്രാണികളോട് മാത്രം എന്തിനാണ് അറപ്പ് എന്ന് ചോദിക്കാമായിരുന്നു.

വെറും പഞ്ചസാര മാത്രമുള്ള ആപ്പ് ളിനെ an apple a day keeps the doctor away എന്ന് പഴഞ്ചൊല്‍.വത്കരിച്ചത് അമേരിക്കയിലെ ആപ്പ് ള്‍ കൃഷിക്കാരുടെ താല്‍പ്പര്യത്തിനുവേണ്ടിയാണെന്ന് പണ്ടേ വിശ്വസിച്ചിരുന്നു. എന്നാല്‍ മിക്കവാറും എല്ലായിടത്തും ഇന്ന് വാങ്ങാന്‍ കിട്ടുന്ന ആപ്പ് ളുകള്‍ മാസങ്ങളോളം കേടുകൂടാതിരിക്കുമെന്നും അതിന്റെ രഹസ്യം അവ ഏതോ രാസപദാര്‍ത്ഥങ്ങളാല്‍ പോളിഷ് ചെയ്തതുകൊണ്ടാണെന്നും അറിയുമ്പോള്‍, സാമ്രാജ്യത്വത്തിനേക്കാള്‍ വലിയ, യൂണിവേഴ്സലായിത്തന്നെയുള്ള ആ മറ്റേ താല്‍പ്പര്യത്തിന്റെ ഭാഗമായിരിക്കുന്നല്ലോ ഞാനും എന്നോര്‍ക്കുമ്പോള്‍...

Saturday, May 24, 2008

കള്ള്, കഞ്ചാവ്, കവിത


മനുഷ്യന്‍
മദ്യമുണ്ടാക്കി.

ദൈവം
കഞ്ചാവ് സൃഷ്ടിച്ചു.

ഞങ്ങള്‍
കവിത വാറ്റി.

ഏതാണ്
നിങ്ങള്‍ക്കിഷ്ടം?

Thursday, May 22, 2008

നാല് പെണ്ണുങ്ങള്‍

അജിതയേയും ഫൂലന്‍ ദേവിയേയും ജാനുവിനേയും ഹീറോസായി കരുതാന്‍ എനിയ്ക്കെന്ത് യോഗ്യത എന്നു ചോദിച്ചാല്‍ ഒന്നുമില്ല എന്നാണുത്തരം. നമ്മുടെ കാലഘട്ടത്തിലെ ഷണ്ഡമായ പുരുഷത്വത്തിന്റേയും രാഷ്ട്രീയമായ ഷണ്ഡതയുടേയും ഒരു പ്രതിനിധി എന്ന നിലയില്‍ അങ്ങനെ സംഭവിച്ചുപോയി എന്നതാണ് അതിന്റെ വിരോധാഭാസം.

ഇവരെ ഇങ്ങനെ ഒറ്റശ്വാസത്തില്‍, ഒരു വാചകത്തില്‍ ഉള്‍പ്പെടുത്തരുതെന്ന് എനിക്കറിയാം. അതുകൊണ്ടുതന്നെ നാലാമതൊരു പെണ്‍ഹീറോവിനെപ്പറ്റി പറയുമ്പോളും അതില്‍ യാതൊരു വിധ സാമാന്യവത്കരണവും ഉദ്ദേശിച്ചിട്ടില്ല.

എന്റെ നാലാമത്തെ പെണ്‍ഹീറോ, കൊളംബിയ എന്ന ലാറ്റിനമേരിക്കന്‍ രാജ്യത്തെ ഏറ്റവും കുപ്രസിദ്ധയായ റെബല്‍ കമാന്റര്‍, നെല്ലി അവില മൊറിനൊ എന്ന കരീന, ഇന്നലെ അവളുടെ നാട്ടിലെ ഗവന്മെന്റിന് കീഴടങ്ങി. ഇന്നലെ ഉച്ചയ്ക്ക്, ഏതോ പന്ന കച്ചവടം കൈകാര്യം ചെയ്യാന്‍ ഞാന്‍ കാറോടിച്ചു പൊയ് ക്കൊണ്ടിരിക്കുമ്പോള്‍ ദുബായിലെ 87.9 എന്ന ബിബിസിയുടെ എഫ്. എം. ചാനലില്‍ കേട്ട അപ്രധാനമായ ഒരു വാര്‍ത്ത.

പ്രീഡിഗ്രിക്ക് പഠിക്കുമ്പോളാണ് ഭരതന്‍ സാര്‍ തുറന്നിട്ടു തന്ന പുസ്തകമുറിയുടെ വാതിലിലൂടെ ഞാനാദ്യം തെക്കേ അമേരിക്കയില്‍ പോകുന്നത്. ഒന്നു രണ്ട് കൊല്ലം കഴിയുമ്പോളേയ്ക്കും തെക്കുമ്പുറവും തെക്കേ നാലുവഴിയും പോല പരിചിതമായി എനിക്ക് തെക്കേ അമേരിക്കയും. മാര്‍കേസിന്റെ ജന്മനാട് എന്ന സ്ഥാനമായിരുന്നു കൊളംബിയയ്ക്ക്. തൊണ്ണൂറുകളില്‍ കൊക്കേയ്ന്‍ കൃഷി വ്യാപകമായതും ലെഫ്ടും റൈറ്റുമായ സമാന്തര റെബലുകളുടെ പാരാമിലിട്ടറി ഫോഴ്സുകള്‍ ഗവണ്മെന്റിന് വെല്ലുവിളിയായതും കൊളംബിയയുടെ ചരിത്രം മാറ്റിമറിച്ചു. ആദിവാസികള്‍, ആഫ്രിക്കന്‍ അടിമകള്‍, അറബി-സ്പാനിഷ് കുടിയേറ്റക്കാര്‍, അവരുടെയെല്ലാം സങ്കരങ്ങള്‍ - കൊളംബിയ പണ്ടേ സങ്കീര്‍ണമായിരുന്നു.

അമേരിക്കയുടെ പിന്തുണയുള്ള, ഓക്സ്ഫോഡില്‍ പഠിച്ച, അല്‍ വാരോ ഉരിബെയാണ് ഇപ്പോള്‍ കൊളംബിയയുടെ പ്രസിഡന്റ്. കരീനയാകട്ടെ റെവലൂഷനറി ആംഡ് ഫോഴ്സസ് ഓഫ് ഓഫ് കൊളംബിയ [FARC] എന്ന ഇടത് ഗറില്ലാ സംഘടനയുടെ ധീരനായികയും.

റാംബോ എന്നാണ് വെസ്റ്റേണ്‍ മീഡിയ കരീനയെ വിളിച്ചത്. ഏതോ സമരവഴിയില്‍ ഒരു കണ്ണും മുലയും നഷ്ടപ്പെട്ട, മുഖത്ത് മുറിവിന്റെ വലിയൊരു കലയുള്ള, ഒരു കൈത്തണ്ടയില്‍ ബുള്ളറ്റ് പാടുകളുള്ള ഫീമെയ് ല്‍ റാംബോ. കൊല, കൊള്ള, തട്ടിക്കൊണ്ടുപോകല്‍... കരീനയുടെ പേരിലുണ്ടായിരുന്ന ചാര്‍ജുകള്‍ അനേകം. 33 കോടി രൂപയാണ് ഗവണ്മെന്റ് കരീനയുടെ തലയ്ക്കിട്ട വില. വാഴത്തോട്ടങ്ങള്‍ നിറഞ്ഞ കരീബിയന്‍ തീരത്തുള്ള ഉരാബ എന്ന തന്റെ ജന്മനാട്ടില്‍ നടന്ന നൂറു കണക്കിന് കൊലപാതകങ്ങള്‍ക്കു പിന്നില്‍ കരീനയുണ്ടെന്നാണ് ഗവണ്മെന്റ് പറയുന്നത്.

2002-ല്‍ 13 പോലീസുകാരെ കൊന്ന സംഭവത്തിലൂടെയാണ് കരീന കുപ്രസിദ്ധയായത്. FARC-യുടെ 350 പേരുള്ള ഒരു വിഭാഗത്തിന്റെ നേതൃത്വമായിരുന്നു കരീനയ്ക്ക്. ഒടുവില്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ FARC-യുടെ ഭരണത്തലവന്മാരിലൊരാളും കരീനയുടെ ബോസുമായ ഇവാന്‍ റിയോസിനെ അദ്ദേഹത്തിന്റെ അംഗരക്ഷകരിലൊരാള്‍ തന്നെ വെട്ടിക്കൊന്നതാണ് കരീനയെ സമ്മര്‍ദ്ദത്തിലാക്കിയത്.

കീഴടങ്ങിയ ശേഷം മറ്റ് വിമതരോടും കീഴടങ്ങാന്‍ കരീന ആഹ്വാനം ചെയ്തതായാണ് വാര്‍ത്തകള്‍. വാര്‍ത്തകള്‍ എന്നു പറയുമ്പോള്‍ പാശ്ചാത്യ മാധ്യമങ്ങളുടെ വാര്‍ത്തകള്‍ എന്ന് വായിക്കണം. കരീനയെ കൊക്കേയ്ന്‍ കച്ചവടക്കാരിയെന്നും വിളിച്ചിരുന്നു ഇതേ മാധ്യമങ്ങള്‍.

കരീന എങ്ങനെ എന്റെ ഹീറോവായി? അത് കരീനയ്ക്ക് അപമാനമാണെന്ന് എനിക്കറിയാം. ഒരു പക്ഷേ നമ്മുടെ പലരുടേയും ഉള്ളിലുള്ള അപ്പൊളിറ്റിക്കലായ അരാജകവാദത്തിന്റെ വിഷ്ഫുള്‍ തിങ്കിംഗായിരിക്കാം പൊളിറ്റിക്കലായ ഒരു അരാജകവാദിയെ ആരാധിച്ചുപോകുന്നത്.

മരുഭൂമികള്‍ ഇല്ലാതാകുമോ?

Tuesday, May 20, 2008

ശ്രീരാമന്‍ തോറ്റു, കടലമ്മ ജയിച്ചു


സേതുസമുദ്രം പദ്ധതിയെപ്പറ്റിയുള്ള വിവാദങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. ഹിന്ദുമത വിശ്വാസികള്‍ മുതല്‍ പരിസ്ഥിതി പ്രവര്‍ത്തകരും ഷിപ്പിംഗ് വ്യവസായ വിദഗ്ദരും വരെയുള്ള വ്യത്യസ്ത താല്‍പ്പര്യക്കാരാണ് വ്യത്യസ്ത കാരണങ്ങളാല്‍ പദ്ധതിയെ എതിര്‍ക്കുന്നത്. സുനാമിയുടെ ആഘാതം ഒരളവു വരെ തടഞ്ഞത് ഈ ചിറയാണെന്നാണ് ഒരു വാദം. ഷിപ്പിംഗ് വ്യവസായം ഭീമാകാരന്‍ കപ്പലുകളിലേയ്ക്ക് തിരിയുന്ന ഒരു കാലഘട്ടത്തില്‍ 30,000 ടണ്‍ വരെ മാത്രം ഭാരമുള്ള കപ്പലുകള്‍ക്കേ സേതുസമുദ്രം വഴി കടന്നുപോകാന്‍ കഴിയൂ എന്നിരിക്കെ എന്തിനാണ് ഈ പദ്ധതി എന്നാണ് ഷിപ്പിംഗ് വിദഗ്ദരുടെ ചോദ്യം.ഈ കനാലിന് പന്ത്രണ്ട് മീറ്റര്‍ മാത്രമേ ആഴമുണ്ടാകൂ എന്നതുകൊണ്ടാണത്രെ ഈ പരിമിതി.[പനാമ കനാലിലൂടെ 90,000 ടണ്ണും സൂയസ് കനാലിലൂടെ 1.2ലക്ഷം ടണ്ണും ഭാരമുള്ള കപ്പലുകള്‍ക്ക് കടന്നുപോകാം]. ഇതെല്ലാം നാനാവശങ്ങളില്‍ നിന്നുമുള്ള ഹിന്ദു പരിവാറിന്റെ ലോബിയിംഗാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. നിരീശ്വരവാദിയായ കരുണാനിധിയുടേയും ഹിന്ദു വോട്ട് തട്ടാന്‍ തക്കം പാര്‍ക്കുന്ന ജയലളിതയുടേയും നിലപാടുകളെയും വിശ്വസിക്കുക വയ്യ. ഏറ്റവും ഒടുവിലത്തെ ഇടപെടലുകള്‍ സുപ്രീം കോടതിയുടേതാണ്. ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ അഭിപ്രായം കേള്‍ക്കണമെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.

ഒരു അണ്ണാറക്കണ്ണാന്‍ വരെ സഹായിച്ചിട്ടാണ് അങ്ങനെ ഒരു പാലം ഉണ്ടാക്കിയതെന്നാണ് ഹിന്ദുമത വിശ്വാസം [രാമായണത്തിലൊന്നും അങ്ങനെ ഒരു സ്ക്വിറലിനെ കണ്ടില്ലെങ്കിലും കേള്‍ക്കാന്‍ രസമുണ്ടായിരുന്നു ആ കഥ]. സീതയെ തിരിച്ചു പിടിയ്ക്കാനായിരുന്നു പാലം കെട്ടിയത്. തിരിച്ചു പിടിച്ചു. എന്നിട്ടോ? ഗര്‍ഭിണിയായിരിക്കെ കാട്ടിലുപേക്ഷിച്ചു. ഇതിനായിരുന്നോ എന്ന് ആ പാലത്തിന്റെ ആത്മാവ് ചോദിച്ചു കാണുമോ?

ഒരു ഹോളിവുഡ് വാര്‍ ഫിലിമില്‍ കണ്ടിട്ടുണ്ട് ഒരു താല്‍ക്കാലിക പാലം പണിയുന്നതും അക്കരെ കടക്കുന്നതും അക്കരെ കടന്നയുടന്‍ പാലം നശിപ്പിച്ചു കളയുന്നതും. പിന്തുടരുന്ന ശത്രുക്കള്‍ക്ക് പാലം ഉപകാരപ്പെടാതിരിക്കാനാണത്രെ ആ തന്ത്രം. എന്തായാലും don't burn the bridges behind you എന്നൊരു പ്രയോഗമുണ്ട് ഇംഗ്ലീഷില്‍. പിന്നിട്ട പാലങ്ങളെ എപ്പോളാണ് വീണ്ടും ആവശ്യം വരിക എന്നാര്‍ക്കറിയാം. [പിന്നിട്ട വഴികളിലൂടെ വീണ്ടും നടക്കേണ്ടി വരിക, മറന്ന മുഖങ്ങളില്‍ച്ചെന്ന് വീണ്ടും മുട്ടുക... അതൊക്കെ എപ്പോളാണെന്ന് ആര്‍ക്കറിയാം].

പാലം കടക്കുവോളം നാരായണ എന്ന് ശ്രീരാമനും വിചാരിച്ചു കാണുമോ? ആവശ്യം കഴിഞ്ഞ സ്ഥിതിയ്ക്കും ഇനിയൊരു പാലമായി ഉപയോഗിക്കാന്‍ കഴിയാത്തതുകൊണ്ടും അതവിടെത്തന്നെ നിര്‍ത്തേണ്ടതുണ്ടോ? ഒരു പാലം പോയാല്‍ തകരുമോ ഹൈന്ദവ ധര്‍മം?

ഞാന്‍ ഒരു ഹൈന്ദവ ദൈവ വിശ്വാസിയാണ്. എങ്കിലും മനുഷ്യനായി അവതരിച്ച ശ്രീരാമനെ ആരാധിക്കണോയെന്ന് ഇനിയും തീര്‍ച്ചയില്ലാത്ത ഒരാള്‍. അയ്യോ, അല്ല, മനുഷ്യനായി ജീവിച്ചതുകൊണ്ടല്ല ശ്രീരാമനോടുള്ള ആരാധനക്കുറവ്. സത്യം പറഞ്ഞാല്‍ ശ്രീരാമന്റെ മാനവഹൃദയമോര്‍ത്ത് ഹൃദയം നുറുങ്ങാത്ത ഒരു ദിവസം പോലുമില്ല - ഊര്‍മിളയുടെ ഭര്‍ത്താവിന് ഫാമിലി സ്റ്റാറ്റസ് കൊടുക്കാതിരുന്നപ്പോള്‍, ശൂര്‍പ്പണഖയെ നിരസിക്കുന്നതിന് പകരം ലക്ഷണനോട് ചോദിക്ക് എന്ന് പറയുമ്പോള്‍, ബാലിയെ ഒളിയമ്പെയ്യുമ്പോള്‍, ഗര്‍ഭിണിയായ സീതയെ കൊടുംകാട്ടില്‍ ഉപേക്ഷിക്കുമ്പോള്‍... അപ്പോളെല്ലാം ആ മാനവഹൃദയം എങ്ങനെ നുറുങ്ങിപ്പൊടിഞ്ഞിട്ടുണ്ടാകും എന്നോര്‍ക്കുമ്പോള്‍ [ഇതിന് സമാനം മണ്ഡോദരിയുടെ നുറുങ്ങിപ്പൊടിയല്‍ മാത്രം. മറ്റൊരു സുന്ദരിയ്ക്കു വേണ്ടി യുദ്ധം ചെയ്യാനൊരുങ്ങുന്ന ഭര്‍ത്താവിന്റെ വിജയത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുക - എങ്ങനെയായിരിക്കും അത്? രാവണന്റെ പൌരുഷവീര്യം കാണാന്‍ മറക്കാത്തവര്‍ എന്താണ് മണ്ഡോദരിയുടെ മനസ്സ് കാണാത്തത്?]...

അതുകൊണ്ട് ഈ പാലത്തിന്റെ വീരസ്യം പറയാന്‍ ഞാനില്ല. മൈനാകത്തെയെന്നതിനേക്കാള്‍ സുനാമിയെ ഉള്ളിലൊതുക്കുന്നവയാണ് വന്‍കടലുകള്‍ എന്നറിയുമ്പോള്‍ ഈ പഴമ്പുരാണങ്ങള്‍ എത്ര ദുര്‍ബലം, അപ്രസക്തം. എങ്കിലും കുട്ടിക്കാലത്ത് ഓരോ തവണ ബ്ലാങ്ങാട്ടെ കടപ്പുറത്തു പോയപ്പോഴും ആ മണല്‍ത്തിട്ടയില്‍ അമ്മ എഴുതിപ്പിച്ചിരുന്ന ഒരു വാചകം ഓര്‍ക്കാതെ വയ്യ: ശ്രീരാമന്‍ ജയിച്ചു, കടലമ്മ തോറ്റു.

പിന്നീട് മുതിര്‍ന്നപ്പോളും ഏത് കടല്‍ത്തീരത്ത് പോയാലും ഒരു തമാശിന് അങ്ങനെ എഴുതുമായിരുന്നു. മെറീനയില്‍, ജൂഹുവില്‍, വെര്‍സോവയില്‍, ജുമൈരയില്‍, അജ്മാനില്‍, ഖോര്‍ഫകാനില്‍, സലാലയില്‍... എല്ലായിടത്തും.

പരാജയത്തേക്കാള്‍ മധുരം പരാജയത്തിന്റെ ഓര്‍മകള്‍ക്കാണ്. പരാജയത്തിന്റെ ഓര്‍മകളുണര്‍ന്ന തിളച്ച മനസ്സുമായി കടലമ്മ വരുന്നതും ആ വാക്കുകള്‍ മായ്ച്ച് വ്യാജമായ ആനന്ദത്തോടെ തിരിച്ചിറങ്ങുന്നതും നോക്കി നില്‍ക്കുമ്പോള്‍ ഒരു നിമിഷം അമ്മയുടെ കയ്യും പിടിച്ച് കടലുകാണാന്‍ നില്‍ക്കുന്ന കുട്ടിയാകാറുണ്ടായിരിക്കണം.

അതോര്‍ക്കുമ്പോള്‍, 48 കിലോമീറ്റര്‍ നീളമുള്ള രാമസേതുവിന്റെ 20 ശതമാനവും നീക്കം ചെയ്തു കഴിഞ്ഞു എന്ന് പത്രത്തില്‍ വായിക്കുമ്പോള്‍, ഇനി ആദ്യം പോകുന്ന കടപ്പുറത്ത് ഇങ്ങനെ എഴുതാന്‍ തോന്നുന്നു: ശ്രീരാമന്‍ തോറ്റു, കടലമ്മ ജയിച്ചു.

മിസ്റ്റര്‍ ശ്രീരാമന്‍, നിങ്ങള്‍ എവിടെ?

Sunday, May 18, 2008

പ്രകൃതിയെപ്പറ്റി അധികം പറയണ്ട


മെഡിക്കല്‍ സയന്‍സിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളിലൊന്നില്‍ പണ്ടെങ്ങോ ഒരു ഡോക്ടര്‍ കാട്ടിത്തന്ന വാചകം മറക്കാതെ മനസില്‍ കിടക്കുന്നു. മെന്‍സ്ട്ര്വേഷന്‍ എന്ന ചാപ്റ്ററിന്റെ തുടക്കം. അതിങ്ങനെയായിരുന്നു - Menstruation is the weeping of an unpregnant soul.

അങ്ങനെയാണെങ്കില്‍ ഗര്‍ഭം ധരിക്കപ്പെടാനുള്ള ചെടികളുടെ ഓവുലേഷനാണ് പൂക്കള്‍. പൂവുലേഷന്‍! ആ ഓവുലേഷന്റെ അഡ്വര്‍ടൈസ്മെന്റുകളാണ് പൂവിതളുകള്‍. അല്ലെങ്കില്‍ പൂക്കള്‍ക്കെന്തിനാണ് ഇത്ര ഇതളുകള്‍? ഇതളുകള്‍ക്കിത്ര വര്‍ണശബളിമ? പ്രകൃതി നടത്തുന്ന ഈ സ്ക്രാച്ച് ആന്‍ഡ് വിന്‍ പ്രൊമോഷനിലെ ഫ്രീ ഗിഫ്റ്റാണ് തേന്‍. ഓരോ പൂവുലേഷനും ഓരോ യാചനയാണ്.

വണ്ടുകളും തേനീച്ചകളും കടന്നലുകളും തുമ്പികളും ശലഭങ്ങളും ചേര്‍ന്ന കണ്‍സ്യൂമര്‍ സമൂഹം. കേരളത്തെ ബാധിച്ച കണ്‍സ്യൂമറിസം എന്ന രോഗം എന്നെല്ലാം വിലപിയ്ക്കുന്നതു കേള്‍ക്കുമ്പോള്‍ സ്വന്തമായി ഒരു ഉത്പ്പാദനവുമില്ലാത്ത ആ സമൂഹത്തെ ഓര്‍ക്കും.

ആകാശത്തിലെ പറവകളെ നോക്കുവിന്‍, അവ വിതയ്ക്കുന്നില്ല, കളപ്പുരകളില്‍ കൂട്ടി വെയ്ക്കുന്നില്ല എന്നെല്ലാം പറഞ്ഞത് നേര്. കൊയ്യുന്നില്ല എന്നൊരു വാക്ക് അതിനിടയില്‍ അണ്‍ഫിറ്റാണ്. അത് നുണയാണ്.

ഷോപ്പിംഗിനിറങ്ങുമ്പോളും ഷോപ്പിംഗ് നടത്തുമ്പോളും മൂട്ടില്‍ പറ്റിപ്പിടിയ്ക്കാന്‍ പോകുന്ന പൂമ്പൊടിയല്ല തേനീച്ചയുടെ മനസ്സിലുള്ളത്. അതും വഹിച്ച് അടുത്ത പൂവിലേയ്ക്ക് പറക്കുന്ന നിഷ്കളങ്കതയുമല്ല. തേനിന്റെ രൂപത്തില്‍ തന്നെ കാത്തിരിക്കുന്ന സമ്മാനം.

ഭാഗ്യനറുക്കെടുപ്പില്‍ ടൊയോട്ട കാര്‍ കിട്ടാന്‍ വേണ്ടി 2 കിലോയുടെ അഞ്ച് ഗോതമ്പുപൊടി പാക്കറ്റുകള്‍ കൂട്ടിക്കെട്ടിയ പ്രൊമോഷന്‍ ഓഫര്‍ വാങ്ങുന്ന പാവം മനുഷ്യന്‍.

Friday, May 16, 2008

1, 2, 3


ടെക്നോളജിയൊക്കെ ഇത്രയും പുരോഗമിച്ച സ്ഥിതിക്ക്
എന്നെപ്പറ്റി
ഞാനറിയാതെയുള്ള
മറ്റുള്ളവരുടെ വാക്കുകള്‍ -
നേരിട്ടും ഫോണിലൂടെയും പറഞ്ഞത്, എഴുതിയത്, ഈ-മെയിലിയത്, എസ്സെമ്മെസ്സിയത് -
എല്ലാം
ഓഡിയോ ഫയലുകളും വേഡ് ഫയലുകളുമായി സീഡിയില്‍ കിട്ടുമോ?
സീഡി തുറന്നയുടന്‍

1) ഒരു കരിമരുന്ന് പ്രയോഗത്തിന്റെ കൂട്ടപ്പൊരിച്ചിലിലേയ്ക്ക് ഓടിക്കയറേണ്ടി വരുമോ?
ഹിപ്പോക്രസിയുടെ സഞ്ചയനം ഇഡലിയിലും ചായയിലും ഒതുങ്ങുമോ?
പൊട്യേനിയുടെ ചാരം പോലെ തൂളുമോ?
അതോ

2) ചെലവിന് കൊടുക്കാതെ ലവ് തരമാകുമോ?
എല്ലാ പെണ്ണുങ്ങളും എന്റെ മക്കളെ പെറുമോ?
എന്റെ ഏമ്പക്കങ്ങളാല്‍ ദിക്കുകള്‍ക്ക് കഴയ്ക്കുമോ?
അതോ

3) ഇങ്ങനെ ഉള്ളിലൊതുക്കി കണ്ടാല്‍ വീണ്ടും ചിരിക്കുമോ?
ഒരു കുപ്പി ചാരായം പങ്കുവെയ്ക്കുമോ?
ആയിരം രൂപ കടം ചോദിക്കുമോ?
ആത്മാവില്‍ ഗുഹ്യരോഗം ബാധിച്ചവരെപ്പോലെ മഞ്ഞ വാക്കുകള്‍ കൊണ്ട് ടെന്നീസ് കളിക്കുമോ?

Thursday, May 15, 2008

ക്യൂബയിലും മുകുന്ദന്മാര്‍ ഉണ്ടാകാമെങ്കിലും...


പബ്ലിഷ് ബട്ടണ്‍ ഞെക്കിയാലുടന്‍ ലോകം മുഴുവന്‍ നമ്മുടെ ഗീര്‍വാണം ലഭ്യമാകുമെന്നതും എവിടെ നിന്ന് ആരൊക്കെ വായിക്കാനെത്തുന്നുണ്ടെന്ന വിവരം അപ്പപ്പോള്‍ ലഭ്യമാകുമെന്നതുമാണ് ബ്ലോഗിംഗ് തരുന്ന രണ്ട് പ്രധാന ലഹരികള്‍. [ലഹരി കൌണ്ടബ് ള്‍ ആണോ, രണ്ട് ലഹരികള്‍ എന്ന് പറയാവോ എന്നെല്ലാം ചോദിച്ച് വരാവുന്ന ഗ്രാമേറിയന്‍സിന്റെ എണ്ണം ബ്ലോഗന്നൂരില്‍ കുറവായത് എന്റെ ഭാഗ്യം.]

കുറച്ചുകാലം കേരളത്തില്‍ ഒരു അച്ചടി മാഗസിന്റെ എഡിറ്ററായിരുന്നതുകൊണ്ട് എന്നെ സംബന്ധിച്ചിടത്തോളം ഇത്തരം കിക്കുകളുടെ വിശകലനം എന്നും interesting തന്നെ [പട്ടയും ഫോറിനും തമ്മിലുള്ള താരതമ്യമൊക്കെ പോലെ ]. മാഗസിന്റെ ഒന്നാം ലക്കം ഇറങ്ങിയതിന്റെ പിറ്റേന്ന് എറണാകുളം നോര്‍ത്ത് റെയില്‍.വേ സ്റ്റേഷനില്‍ നില്‍ക്കുമ്പോള്‍ അവിടെയുള്ള മാഗസിന്‍ ഷോപ്പില്‍ വന്ന ഒരാള്‍ നമ്മുടെ മാഗസിന്‍ മറിച്ചു നോക്കി വാങ്ങുന്നതു കാണുമ്പോള്‍, മൂന്നാല് മാസം കഴിഞ്ഞുള്ള ഒരു തീവണ്ടിയാത്രക്കിടയില്‍ മറ്റൊരാള്‍ ആ ലക്കവും വായിച്ചിരിക്കുന്നത് കാണുമ്പോള്‍, മാ‍ഗസിന്‍ ഇറങ്ങി അഞ്ചാറ് ലക്കമൊക്കെ പിന്നിട്ട ശേഷം നമുക്ക് ആരാധന തോന്നിയിട്ടുള്ള ഒന്നു രണ്ട് എഴുത്തുകാര്‍ പഴയ ലക്കങ്ങള്‍ ആവശ്യപ്പെട്ട് എഴുതുമ്പോള്‍, അഞ്ചാറ് കൊല്ലം കഴിഞ്ഞ് ഗള്‍ഫില്‍ വെച്ച് പരിചയപ്പെടുന്ന ആ‍ള്‍ തന്റെ അളിയന്‍ നാട്ടില്‍ ഷോഗണ്‍ പ്ലസിന്റെ എല്ലാ ലക്കങ്ങളും സൂക്ഷിച്ചുവെച്ചിട്ടുണ്ട് എന്ന് വെളിപ്പെടുത്തുമ്പോള്‍... അപ്പോളൊക്കെ തോന്നിയിട്ടുള്ള ഫീലിംഗ് ഗുഡ് തന്നെയാണ് ബ്ലോഗിന്റെ വായനക്കാരുള്ള സ്ഥലപ്പേരുകള്‍ നോക്കുമ്പോളും അനുഭവപ്പെടുന്നത്.

Google Analytics-നേയും Histats-നേയും വിശ്വസിക്കാമെങ്കില്‍ ഐസ്.ലണ്ടിലും ഇസ്രായേലിലും മാത്രമല്ല ബഹാമാസ്, പാക്കിസ്ഥാന്‍, ചൈന, ടര്‍ക്കി, ബോസ്നിയ ഹെര്‍സഗോവിന, ഗ്രീസ്, സ്വീഡന്‍, തായ്.ലന്‍ഡ്, ശ്രീലങ്ക, ന്യൂസിലന്‍ഡ്, റഷ്യ, പഴയ യൂഗോസ്ലാവ്യ, മെക്സിക്കൊ, ചിലി, അര്‍ജന്റീന, ബ്രസീല്‍, ഗിനി, ഐവറി കോസ്റ്റ്, സൌത്താഫ്രിക്ക, ബുറുണ്ടി, മൊറൊക്കോ, ഈജിപ്ത്, സുഡാന്‍, ഇന്തോനേഷ്യ... ഇവിടെയെല്ലാം സ്ഥിരമായി ബ്ലോഗ് വായിക്കുന്ന മലയാളികളും മലയാളം ബ്ലോഗേഴ്സും ഉണ്ടെന്നറിയുന്നത് അത്ഭുതകരമായ കാര്യം തന്നെ.

അറബിക്കഥ എന്ന സിനിമയിറങ്ങിയ കാലത്താണെന്നു തോന്നുന്നു ഞാന്‍ ലിസ്റ്റില്‍ ക്യൂബയുണ്ടോയെന്ന് നോക്കിയത്. വിദേശികള്‍ക്ക് ജോലി കൊടുക്കാവുന്ന തരം എക്കണോമിയല്ല ക്യൂബയുടേതെന്നറിയാമായിരുന്നു. എംബസിയിലെങ്കിലും ഒരു മലയാളി [മിക്കവാറും ഒരു മേനോന്‍ സഖാവ്]? സി. ആര്‍. പരമേശ്വരനൊക്കെ പരിഹസിച്ചിട്ടുള്ള പാട്രിക് ലുമുംബ യൂണിവേഴ്സിറ്റി പോലെ വല്ല ഇടതന്‍ യൂണിവേഴ്സിറ്റിയിലും പഠിക്കുന്ന ഏതെങ്കിലും എറണാകുളം സഖാക്കള്‍? ഇല്ല, ക്യൂബ മാത്രം ലിസ്റ്റില്‍ വന്നിട്ടില്ല. തീര്‍ച്ചയായും അതിന് പല കാരണങ്ങളുണ്ടാകും. എന്നാല്‍ കഴിഞ്ഞ ദിവസം അസോസിയേറ്റ്ഡ്‌ പ്രസ്സ്‌ പറഞ്ഞ കാരണം ഞെട്ടിക്കുന്നതായിരുന്നു. ഇതാ അതിന്റെ സംഗ്രഹം:

ക്യൂബയില്‍ ഇതാദ്യമായി കമ്പ്യൂട്ടര്‍ വില്‍പ്പന തുടങ്ങി

ഹവാന - ക്യൂബയില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള മറ്റൊരു നിരോധനം എടുത്തുകളഞ്ഞു. അനാരോഗ്യം മൂലം സ്ഥാനമൊഴിഞ്ഞ സഹോദരന്‍ ഫിഡില്‍ കാസ്ട്രോയെ പിന്തുടര്‍ന്ന് ഫെബ്രുവരി 24-ന്‌ പ്രസിഡന്റായ റൗള്‍ കാസ്ട്രോയാണ്‌ പൊതുജനങ്ങള്‍ക്ക്‌ സ്വകാര്യ ആവശ്യത്തിനായി കമ്പ്യൂട്ടര്‍ വാങ്ങാന്‍ സാധിക്കില്ലെന്ന നിരോധനം നീക്കം ചെയ്തത്‌. തലസ്ഥാന നഗരമായ ഹവാനയില്‍ മെയ്‌ 2-നാണ്‌ ആദ്യമായി കമ്പ്യൂട്ടറുകള്‍ വില്‍പ്പനയ്ക്കെത്തിയതെന്ന് അസോസിയേറ്റ്ഡ്‌ പ്രസ്സ്‌ റിപ്പോര്‍ട്ടു ചെയ്തു. 780 ഡോളര്‍ ചില്ലറ വില്‍പ്പനവിലയുള്ള ഈ കമ്പ്യൂട്ടറുകള്‍ വാങ്ങാനുള്ള ശേഷി ക്യൂബയില്‍ വളരെയധികം പേര്‍ക്കൊന്നുമില്ലെന്നതാണ് വിരോധാഭാസമെന്നും എപി റിപ്പോര്‍ട്ടു ചെയ്യുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കരിഞ്ചന്തയിലാണ്‌ ക്യൂബയില്‍ കമ്പ്യൂട്ടറുകള്‍ വിറ്റിരുന്നത്‌. പൊതുജനങ്ങള്‍ അവ ഉപയോഗിക്കുന്നതും നിയമവിരുദ്ധമായിരുന്നു.

നിയമവിരുദ്ധമായി ഇന്റെലിന്റെ സെലറോണ്‍ പ്രോസസ്സറുകളും വിന്‍ഡോസ്‌ എക്സ്പി ഓപ്പറേറ്റിംഗ്‌ സിസ്റ്റവും ഉപയോഗപ്പെടുത്തുന്ന ഈ കമ്പ്യൂട്ടറുകള്‍ പിടികൂടാന്‍ അമേരിയ്ക്കക്ക്‌ സാധിക്കില്ലെന്നതാണ്‌ രസകരമായ മറ്റൊരു വസ്തുത. അമേരിക്കയും ക്യൂബയും തമ്മില്‍ നയതന്ത്രബന്ധങ്ങളില്ലെന്നതു തന്നെ കാരണം. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഘടകഭാഗങ്ങള്‍ ക്യൂബയില്‍ കൂട്ടിച്ചേര്‍ത്താണ്‌ ഈ കമ്പ്യൂട്ടറുകളുടെ നിര്‍മാണം. അധികം അകലെയല്ലാത്ത അമേരിക്കയില്‍ 80 ഡോളറിന്‌ ഇതിന്റെ ഇരട്ടിയിലേറെ മെമ്മറിയുള്ള കമ്പ്യൂട്ടറുകള്‍ പൊതുവിപണയില്‍ ലഭ്യമാണെന്നതും ശ്രദ്ധേയമായ സംഗതിയാണ്‌.

കമ്പ്യൂട്ടറുകള്‍ ഇതോടെ പ്രചാരത്തിലാകാന്‍ തുടങ്ങുമെങ്കിലും പ്രമുഖ ഗവണ്‍മെന്റ്‌ ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുമൊഴികെ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നതിനുള്ള നിരോധം തുടരുകയാണ്‌. അതേസമയം നിയമവിരുദ്ധമായി ഈ-മെയില്‍ ഉപയോഗപ്പെടുത്തുന്ന ഒരു ന്യൂനപക്ഷവും ക്യൂബയിലുണ്ട്. ക്രെഡിറ്റ്‌ കാര്‍ഡുകളും നിരോധിക്കപ്പെട്ടിരിക്കുന്നതിനാല്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിനെപ്പറ്റിയും ഇപ്പോള്‍ ആലോചിക്കേണ്ടതില്ല.

കാറുകള്‍ വാടകയ്ക്കെടുക്കുക, ആഡംബര ഹോട്ടലുകളില്‍ താമസിക്കുക, മൊബൈല്‍ ഫോണ്‍ സ്വന്തമാക്കുക തുടങ്ങിയവയ്ക്ക്‌ ഏര്‍പ്പെടുത്തിയിരുന്ന നിരോധനങ്ങളും റൗള്‍ എടുത്തുകളഞ്ഞിരുന്നു. എന്നാല്‍ സമ്പദ്‌വ്യവസ്ഥയില്‍ കമ്മ്യൂണിസ്റ്റ്‌ ഗവണ്‍മെന്റിനുള്ള നിയന്ത്രണം ഇപ്പോഴും 90 ശതമാനമായി തുടരുന്നു. 19.50 ഡോളറാണ്‌ ഒരു ക്യൂബന്‍ പൗരന്റെ ശരാശരി മാസവരുമാനം. എങ്കിലും പാര്‍ട്ട്ടൈം ജോലി ചെയ്തും ടൂറിസത്തിലൂടെയും വിദേശത്ത്‌ ജോലി ചെയ്യുന്ന ബന്ധുക്കള്‍ അയക്കുന്നതിലൂടെയും മിക്കവാറും ക്യൂബക്കാരുടെ വരുമാനം ഇതിലേറെയുണ്ടെന്നും ചൂണ്ടി‍ക്കാണിക്കപ്പെടുന്നു.

[ക്യൂബയില്‍ ചിലപ്പോള്‍ മുകുന്ദന്മാര്‍ കണ്ടേക്കാം. ഒരിക്കല്‍ വലിച്ചു നോക്കിയപ്പോള്‍ ഒരു ഹവാന ചുരുട്ട് തന്ന കിക്കിനെ അതിശയിപ്പിച്ചുകൊണ്ട് എന്നായിരിക്കും അതിലൊരു മുകുന്ദന്‍ ഒരു ബ്ലോഗ് തുടങ്ങുക?]

Monday, May 12, 2008

ബ്ലോഗ് വിരോധി സമ്പൂര്‍ണ ഓണ്‍ലൈന്‍


മനോരമയുടെ രാഷ്ട്രീയത്തോട് കടുത്ത എതിര്‍പ്പുണ്ടെങ്കിലും ഏതു ഭാഷയിലുമുള്ള ഓണ്‍ലൈന്‍ പത്രങ്ങളില്‍ [അതോ പത്രങ്ങളുടെ ഓണ്‍ലൈന്‍ എഡിഷനുകളിലോ?] മനോരമ ഓണ്‍ലൈന് മൂന്നാം സ്ഥാനമാണുള്ളതെന്നു കേട്ടപ്പോളുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ വിഷമം [പണ്ണിയത് ഉദ്ദേശിച്ചു തന്നെ].

ഇത് സാധ്യമായതിന് പിന്നില്‍ മനോരമയുടെ പ്രൊഫഷണലിസത്തോടൊപ്പം പ്രൊഫഷണല്‍ ഗതികേടു മൂലമുള്ള മറുനാടന്‍ മലയാളികളുടെ ബാഹുല്യവുമുണ്ട്. ഒപ്പം മലയാള്‍-ഇ എന്ന് പിരിച്ചെഴുതേണ്ടും വിധം പുരോഗമിച്ചിരിക്കുന്ന നമ്മുടെ ഇ-സാക്ഷരതയും. ക്രെഡിറ്റ് കാര്‍ഡ് വഴി പണം വാങ്ങി ഇ-വായന ഓസിയല്ലാതാക്കിയാലും ടോപ് ടെന്നിന്റെ ഉന്നതങ്ങളില്‍ത്തന്നെ മനോരമ വിലസുമെന്നുറപ്പ്. വാര്‍ത്തയോടുള്ള ആക്രാന്തം മലയാളിയെ സംബന്ധിച്ചിടത്തോളം രോഗാതുരം.

അതേസമയം നമ്മുടെ പ്രസിദ്ധമായ വാരികകളും മാസികകളുമൊന്നും ഓണ്‍ലൈനില്‍ ലഭ്യമല്ലായിരുന്നു. തലക്കെട്ടുകളും ആദ്യപാരഗ്രാഫുകളും ഓണ്‍ലൈനില്‍ കാണിച്ചു കൊതിപ്പിച്ച്, അച്ചടിച്ച കുത്തിക്കെട്ട് സാധനം വാങ്ങിപ്പിക്കാനുള്ള ശ്രമമാണ് മനോരമ ഗ്രൂപ്പടക്കം ഇപ്പോളും നടത്തിക്കൊണ്ടിരിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ് വഴി വിദേശമലയാളികള്‍ക്കും വരിക്കാരാവാം. എന്നാല്‍ പോസ്റ്റോ കൊറിയറോ വഴി സാധനം വരും വരെ കാത്തിരിക്കണം.ഇ-ക്കാലത്ത് അതിനാരെക്കിട്ടും?

ഇ-താദ്യമായിപ്പോള്‍ മാറ്റിമറിച്ചിരിക്കുന്നത് കലാകൌമുദിയാണെന്നു തോന്നുന്നു. കലാകൌമുദി എന്നു കേട്ടാല്‍ ബ്ലോഗിംഗ് ചെയ്യുന്ന പലരും വാളെടുക്കുമെന്നറിയാം. എന്നാലും കലാകൌമുദി കാത്തുനിന്ന പ്രീഡിഗ്രിക്കാല ബുധനാഴ്ചകളെ, വന്ന വഴികളെ, ഇളവെയിലേറ്റിരുന്ന മാമ്പൂഞ്ചില്ലകളെ, എങ്ങനെ നീ മറക്കും കുയിലേ?

സാഹിത്യവാരഫലം, എം. പി. നാരായണപിള്ളയുടെ തട്ടുപൊളിപ്പന്‍ ലേഖനങ്ങള്‍ ["വിപ്ലവമിപ്പോള്‍ വരുന്നത് തോക്കിന്‍ കുഴലിലൂടെയല്ല, എം. പി. നാരായണപിള്ളയുടെ വാണക്കുറ്റികളിലൂടെയാണ്" എന്ന് ലാബെല്ലാ രാജന്‍ അക്കാലത്തെ ഒരു കവിതയില്‍], ജയചന്ദ്രന്‍ നായരുടെ തറഞ്ഞുകേറുന്ന എഡിറ്റോറിയലുകള്‍, നമ്പൂതിരിയുടെ പെണ്ണുങ്ങള്‍, രണ്ടാമൂഴം [അതിന് വിശേഷമായി ഉപയോഗിച്ചിരുന്ന ടൈപ്പ്ഫെയ്സ്], ബാലചന്ദ്രന്റെ ഗസല്‍ [അതിന് 200 രൂപയാണ് പ്രതിഫലം കൊടുത്തതെന്നു കേട്ടപ്പോള്‍ ജയചന്ദ്രന്‍ നായരോട് തോന്നിയ ദേഷ്യം], [തിളങ്ങുന്ന ഗദ്യം മാത്രമെഴുതിയ മലയാറ്റൂരിന്റെ] ബ്രിഗേഡിയര്‍ കഥകള്‍, യു. എ. ഖാദറിന്റെ തൃക്കോട്ടൂര്‍ കഥകള്‍, ഇ. എം. അഷ്രഫിന്റേയും സുന്ദറിന്റെയും സദാശിവന്റെയും ഫീച്ചറുകള്‍ [അതിലൊന്നിനെപ്പറ്റി ഈയിടെ വെള്ളെഴുത്ത് എഴുതി. ഓസ്ട്രേലിയയില്‍ നിന്ന് നാട്ടില്‍ വന്നപ്പോള്‍ ആരോ പറഞ്ഞുകേട്ടിട്ടാവണം ഈ ബ്ലോഗ് കണ്ട് സുന്ദര്‍ കമന്റിട്ടിരുന്നു. അങ്ങനെ ഒബ്രിയുടെ ആത്മകഥാപരിഭാഷ വായിച്ച കാലത്തെ പരിചയം പുതുങ്ങി], ഒരു ഓണപ്പതിപ്പില്‍ വായിച്ച, ഒറ്റവായനയില്‍ മനപ്പാഠമായ, സുഗതകുമാരിയുടെ അനുരാഗികള്‍ക്കായ്, അയ്മനം ജോണിന്റെ ഓറിയോണ്‍, കള്ളിക്കാട് രാമചന്ദ്രന്‍, ഈ. വി. ശ്രീധരന്‍... കലാകൌമുദി ഒരു കാലത്ത് വിഷ്ഫുള്‍ തിങ്കിംഗിന്റെ ആവിഷ്കാരമായിരുന്നു.

പേജ് ഹെഡ്ഡറുകളായി വാക്കുകള്‍ക്ക് പകരം ഉപയോഗിച്ചിരുന്ന ഗ്രാഫിക് ഐക്കണുകളാണ് [കവിതയ്ക്ക് പീലി, നോവലിന് പിറ...] കണ്ണുകളുടെ ഓര്‍മയില്‍.

മനുഷ്യനെപ്പോലെ തന്നെയാണ് മനുഷ്യസൃഷ്ടികളും. കയറ്റിറക്കങ്ങള്‍ സ്വാഭാവികം. ജയചന്ദ്രന്‍ നായരും നമ്പൂതിരിയും വാരഫലവും ഒറ്റയടിക്ക് പോയപ്പോള്‍ കലാകൌമുദി ക്ഷീണിച്ചെന്നതു നേര്. എന്നാല്‍ ലന്തന്‍ ബത്തേരി വന്നത് ജയചന്ദ്രന്‍ നായര്‍ എഡിറ്ററല്ലാത്ത സമീപകാല കലാകൌമുദിയിലല്ലേ? ഇപ്പോളുമുണ്ട് മിസ്സാക്കാന്‍ പാടില്ലാത്ത പലതും. ഉദാഹരണത്തിന് ഇപ്പോള്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ടോംസിന്റെ ആത്മകഥ.

ടോംസിന്റെ വരയും യേശുദാസിന്റെ സിനിമാപ്പാട്ടുമെല്ലാമാണ് ഒരുപാട് തലമുറകളില്‍പ്പെട്ട മലയാളികളുടെ അസ്ഥിയിലെ കാത്സിയം [‘അസ്തിയിലെ’ എന്നും വായിക്കാം]. അതുകൊണ്ട് ഹരികുമാറും മറ്റും കാരണമായ കൊസ്രാക്കൊള്ളികളോട് ഞാനങ്ങ് ക്ഷമിച്ചു.

കലാകൌമുദി വാരിക ഇപ്പോള്‍ മുഴുവനായും നെറ്റില്‍ വായിക്കാം. ഒരു വര്‍ഷത്തെ ഇ-വരിസംഖ്യ 1050 രൂപ മാത്രം. സംഗതി ഏത് ക്രെഡിറ്റ് കാര്‍ഡ് വഴിയും കൊടുക്കാം. [ദുബായില്‍ ഒരു കലാകൌമുദിയുടെ വില നാലര ദീര്‍ഹനിശ്വാസമാണെന്നിരിക്കെ ഒരു കൊല്ലത്തെ 52 ഇഷ്യൂസിന് 234 ദിര്‍ഹം. ഇതേതാണ്ട് 2340 രൂപാ വരുമെന്നോര്‍ക്കണം. കടലാസിലുണ്ടാക്കിയ കറന്‍സി മാത്രമല്ല കാടു വെട്ടി ഉണ്ടാക്കുന്ന കടലാസും വേസ്റ്റാക്കുന്നില്ലെന്ന പച്ച നിറമുള്ള ന്യായവും കണക്കിലെടുക്കുമ്പോള്‍ എല്ലാം കൊണ്ടും സന്തോഷം [പഴയ വീക്കിലികള്‍ ഇങ്ങനെ കൂട്ടിവെച്ചാല്‍ ഞാനതെല്ലാമിടുത്ത് തീയിടും എന്നാക്രോശിക്കുന്ന ഭാര്യമാരുള്ളവര്‍ക്ക് E-രട്ടിമധുരം]. കലാകൌമുദി മാത്രമല്ല സഹോദരങ്ങളായ വെള്ളിനക്ഷത്രം [മനോരമ വീക്കിലിയുടെ പൈങ്കിളി ഫോര്‍മുല തിരുത്തിക്കുറിച്ച് മനോരമയെക്കൊണ്ട്പോലും അനുകരിപ്പിച്ച മംഗളവും ബാലരമയുടെ ഫോര്‍മുല തിരുത്തിക്കുറിച്ച് ബാലരമയെക്കൊണ്ട് പോലും അനുകരിപ്പിച്ച പൂമ്പാറ്റയുമ്പോലെ നാനയില്‍ നിന്ന് ബാര്‍ബര്‍ഷാപ്പ്-ഡെന്റല്‍ ക്ലിനിക്ക് സിനിമാജേര്‍ണലിസത്തെ അവിടെത്തന്നെക്കിടത്തി തിരുത്തിയെഴുതിയ നക്ഷത്രം], ക്രൈമിന്റെ അനുകരണമായ ഫയര്‍, വനിതകള്‍ക്കുള്ള സ്നേഹിത, ജ്യോതിഷബാധിതര്‍ക്കുള്ള മുഹൂര്‍ത്തം [ഒരമ്പലം കത്തിയാല്‍ അത്രയും അന്ധവിശ്വാസം നശിച്ചു എന്നു പറഞ്ഞ സി. കേശവന്റെ പാരമ്പര്യം മറന്നേക്കുക], ആയുരാരോഗ്യം [മാത്തുക്കുട്ടിച്ചായന്റെയും വീരേന്ദ്രച്ചായന്റെയും സമാന ടൈറ്റിലുകള്‍ ഓര്‍ക്കുമ്പോള്‍ ഈ ആ ടൈറ്റിലിന് ഒരുമ്മ.]... എല്ലാം ഒറ്റയ്ക്കോ കൂട്ടായോ ഇങ്ങനെ സ്ക്രീനില്‍ ലഭ്യമാക്കാം.

സമകാലിക മലയാളം വാരികയുടെ ചില പേജുകള്‍ ഇ-ങ്ങനെ പണം കൊടുക്കാതെ തന്നെ വായിക്കാന്‍ കിട്ടുന്നുണ്ട്. എന്നാല്‍ ഒരു മലയാളം മാഗസിന്‍ മുഴുവന്‍ ഇങ്ങനെ കിട്ടുന്നത് ഇതാദ്യമാണെന്ന് തോന്നുന്നു. ഇത് യൂണികോഡ് ആണോ സാങ്കേതികമികവുണ്ടോ എന്നെല്ലാം വിവരമുള്ളവര്‍ പറയട്ടെ.

മനോരമ, മാതൃഭൂമി, മംഗളം, മാധ്യമം വീക്കിലികള്‍, പച്ചക്കുതിര, വനിത, ഗൃഹലക്ഷ്മി, മഹിളാരത്നം, കന്യക, കേരളശബ്ദം, നാന, സിനിമാ ദീപിക, ഭാഷാപോഷിണി, ബാലരമ, ബാലഭൂമി... കൂട്ടരേ, ഇ-തിലേ ഇതിലേ...

Sunday, May 11, 2008

യൌവനം വണ്ടിക്കാരി (A)

അണ്ടിപ്പിള്ളിക്കാവ് വീനസില്‍ സിനിമ മാറുമ്പോള്‍ ‘തെയ്യനം തെയ്യനം തെയ്യനം’ എന്ന ചെണ്ടകൊട്ടിന്റെ അകമ്പടിയോടെ, സിനിമയുടെ പോസ്റ്ററൊട്ടിച്ച ബോര്‍ഡും തലയില്‍ വെച്ച് നാട് ചുറ്റിയിരുന്ന പബ്ലിസിറ്റിയാണ് ആദ്യം കണ്ട രസികന്‍ മീഡീയം. [വിജയശ്രീ മരിച്ചപ്പോള്‍ പൂര്‍ത്തിയാകാതെ കിടന്ന രണ്ട് സിനിമകള്‍ ഒട്ടിച്ചുണ്ടാക്കിയ യൌവനം വണ്ടിക്കാരിയുടെ പോസ്റ്ററാണ് ആദ്യം കണ്ട A പോസ്റ്റര്‍.]

ഇപ്പോള്‍, സിനിമയിലെ നായകന്‍ കുടിക്കുന്ന ശീതളപാനീയത്തിന്റെ ബ്രാന്‍ഡ് ഒരു നിശ്ചിതബ്രാന്‍ഡായത് യാദൃശ്ചികമല്ലെന്നും അതിന്റെ പിന്നില്‍ ലക്ഷങ്ങളുടെ കളിയുണ്ടെന്നും നമുക്കറിയാം. ദുബായില്‍ വാങ്ങാന്‍ കിട്ടുന്ന കോഴിമുട്ടകളിന്മേല്‍ അവയുടെ എക്സ്പയറി ഡേറ്റ് പ്രിന്റു ചെയ്തിട്ടുണ്ടാകുമെന്ന് കേട്ടത്, അത് കാണും വരെ വിശ്വസിച്ചിട്ടില്ല.

ഓര്‍ക്കാന്‍ ഇങ്ങനെ പല രസങ്ങളുമുണ്ട്: മുള്ളൂര്‍ക്കരയിലെ റബ്ബര്‍ത്തോട്ടങ്ങളില്‍ മരുന്നടിക്കാനുപയോഗിക്കുന്ന ഒരു ചെറുവിമാനത്തില്‍ ഒരു തൃശൂര്‍ പൂരത്തിന് നോട്ടീസ് വിതറിയത്; ഇരുന്നൂറ് വര്‍ഷമെങ്കിലും മുമ്പ് പുഷ്കിന്‍ എഴുതിയ ഒരു കവിതയില്‍ കടന്നുകൂടിയ ഒരു സ്വിസ് വാച്ച് ബ്രാന്‍ഡിന്റെ 2006-ലെ പരസ്യത്തില്‍ ആ കമ്പനിക്കാര്‍ പുഷ്കിനെ ഉപയോഗിച്ചത്; ദുബായില്‍ റണ്‍-വേയില്‍ പരസ്യം വന്നത്; വിമാനം ഒരു ബാനറും കെട്ടി വലിച്ച് രാവിലത്തെയും വൈകുന്നേരത്തേയും ദുബായ്-ഷാര്‍ജാ ട്രാഫിക് ജാം എന്ന വമ്പന്‍ മാധ്യമത്തിനരികിലൂടെ താഴ്ന്ന് പറന്നത്; ഇവിടത്തെ ചില പത്രമാസികളേക്കാള്‍ പരസ്യക്കൂലി ഈടാക്കുന്നത് ഗര്‍ഹൂദ് ബ്രിഡ്ജ് എന്ന മാധ്യമാണെന്നറിഞ്ഞത്; പഴയ ഒരു മലയാളം സിനിമയില്‍പ്പോലും കല്പകാ ബസാറിന്റെ കലണ്ടര്‍ മറിച്ച് കെ. ആര്‍. വിജയ സമയം കളഞ്ഞത്...

ഗള്‍ഫില്‍ ജീവിക്കുന്നവര്‍ക്ക് കൃത്രിമമഴ വാര്‍ത്തയല്ല. മിക്കവാറും എല്ലാ വര്‍ഷവും യുഎഇയ്ക്കു മേലുള്ള മേഘങ്ങളില്‍ ചെറുവിമാനങ്ങളില്‍ച്ചെന്ന് മഴവിത്തുകള്‍ [ചിലയിനം ലവണങ്ങള്‍] വിതച്ച് മഴ പെയ്യിക്കുന്ന പരിപാടി ഈയാഴ്ചയും നടന്നു. എന്നാല്‍ അമേരിക്കയില്‍ നിന്നുള്ള ഒരു വാര്‍ത്ത അഡ്വെര്‍ടൈസിംഗിലൂടെ അരി മേടിക്കുന്ന എന്റെയും കണ്ണു തള്ളിച്ചു. ഫ്രാന്‍സിസ്കോ ഗൂറെ എന്ന മുന്മാന്ത്രികന്‍ വികസിപ്പിച്ചെടുത്തിരിക്കുന്ന ഒരു മെഷീനാണ് താരം. ഇതുപയോഗിച്ച് വിവിധ ആകൃതികളിലുള്ള മേഘത്തുണ്ടുകള്‍ ഉണ്ടാക്കാം. വായുവും കുറച്ച് ഹീലിയവും നിറച്ചുണ്ടാക്കുന്നാ വലിയ കുമിളകള്‍ തന്നെ ഇത്.

സ്നോമാസ്റ്റേഴ്സ് എന്ന കമ്പനി നടത്തുന്ന ഗൂറെ പറയുന്നത് നൈക്കിയുടെ കൊള്ളിയാനും മക്ഡൊണാള്‍ഡിന്റെ മഞ്ഞ ‘ന’യും ഇതുപോലെ ഉണ്ടാക്കി വിടാമെന്നാണ്. എന്നല്ല അടുത്ത മാസം തന്നെ മിക്കി മൌസിന്റെ തലയുടെ ഷേപ്പുള്ള ‘ഫ്ലോഗോസ്’ ഫ്ലോറിഡയിലെ ഒര്‍ലാന്‍ഡോയിലുള്ള വാള്‍ട്ട് ഡിസ്നി വേള്‍ഡിനു മുകളില്‍ ഒഴുകിനടക്കുമെന്നും ഉറപ്പായിക്കഴിഞ്ഞു. 6 കിലോ മീറ്റര്‍ വരെ ഉയരത്തില്‍ 48 കിലോമീറ്ററോളം സഞ്ചരിക്കാന്‍ ഈ ബ്രാന്‍ഡഡ് മേഘങ്ങള്‍ക്ക് സാധിക്കും. ഒരു മേഘം ഉണ്ടാക്കാന്‍ വേണ്ട നേരം 15 സെക്കന്റ്. ഇനി ഇത് വെറുമൊരു കൌതുകവാര്‍ത്തയാണെന്ന് വിചാരിച്ചെങ്കില്‍ തെറ്റി - ഓസ്ട്രേലിയ, സിംഗപ്പൂര്‍, മെക്സിക്കോ, ജര്‍മനി എന്നിവിടങ്ങളില്‍ കമ്പനിക്ക് വിതരണക്കാരായിക്കഴിഞ്ഞു. ഒരു ദിവസം 3500 ഡോളറാണ് ഈ മേഘപ്പമ്പിന്റെ വാടക.

മേഘങ്ങളേ കീഴടങ്ങുവിന്‍ എന്ന് നമ്മുടെ കവി പാടിയത് അറം പറ്റി.

Saturday, May 10, 2008

മരിക്കുന്നതിനു മുമ്പ് വായിക്കേണ്ട 1001 പുസ്തകങ്ങള്‍

അധികം വായിക്കുന്തോറും ബുദ്ധി കുറയുമെന്നെഴുതിക്കൊണ്ടാണ് എം. കൃഷ്ണന്‍ നായര്‍ ഒരു സാഹിത്യവാരഫലം അവസാനിപ്പിച്ചതെന്നോര്‍ക്കുന്നു. അങ്ങേരുടെ കാര്യത്തില്‍ അത് തീര്‍ത്തും ശരിയായിരുന്നു. അതുകൊണ്ടല്ലേ ഒന്നാന്തരം കവിയായിരുന്ന വൈലോപ്പിള്ളിയെ അങ്ങേര്‍ക്ക് കണ്ണില്‍പ്പിടിയ്ക്കാതിരുന്നത്? എനിക്കറിയാവുന്ന മറ്റ് രണ്ട് വമ്പന്‍ വായനക്കാര്‍ - അവരുടേയും ബുദ്ധി കുറഞ്ഞുവന്നുകൊണ്ടിരുന്നതായാണ് അനുഭവം. രണ്ടുപേരും എഴുതിയിട്ടുള്ള ഒരു വാചകമ്പോലും വായിക്കാന്‍ കൊള്ളില്ലായിരുന്നു. ഇത് ശാസ്ത്രീയമാകാന്‍ കാര്യമുണ്ട്. ബുദ്ധിയും ബുദ്ധിയുടെ പ്രകാശനവും ചിന്തയുമായും ബന്ധപ്പെട്ടിരിക്കുന്നു. മറ്റുള്ളവന്റെ എഴുത്തുകള്‍ മാത്രം ഫുള്‍ടൈം വായിച്ചുകൊണ്ടിരിക്കുന്നവന് എവിടെ സ്വന്തമായി ചിന്തിക്കാന്‍ നേരം?

വായന ചില പെഡാന്റിക്കുകള്‍ക്ക് രോഗമായിത്തീരുന്നു. ഓരോ സാഹിത്യവാരഫലവും വായിച്ച് അതിലെ പാശ്ചാത്യപ്പുസ്തകപ്പേരുകളുടെ ലിസ്റ്റുണ്ടാക്കി തൃശ്രൂ‍ര്‍ കറന്റ് ബുക്സിലേയ്ക്ക് ആഴ്ച തോറും വണ്ടി കയറിയിരുന്ന ഒരു ബന്ധുവുണ്ട്. അവര്‍ വാങ്ങി മുഴുവന്‍ തേങ്ങ പോലെ കൊണ്ടുനടന്നിരുന്ന George Perec-ന്റെ ലൈഫ് എ യൂസേഴ്സ് മാനുവലിനെപ്പറ്റിയുള്ള പി. കെ. രാജശേഖരന്റെ ലേഖനം കഴിഞ്ഞയാഴ്ചത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കണ്ടിരുന്നു.

ഇത്രയുമൊക്കെ മുന്നറിയിപ്പ് തന്നിട്ടാണ് മരിക്കുന്നതിന് മുമ്പ് വായിക്കേണ്ട ആയിരത്തൊന്ന് കിത്താബുകളുടെ ലിസ്റ്റ് ഞാന്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത്. നാളെ പറഞ്ഞില്ലെന്ന് പറയരുതല്ലൊ. ലിസ്റ്റുകളെ എന്നും എനിക്കിഷ്ടമായിരുന്നു. അതുകൊണ്ടാണ് പോപ്പുലര്‍ നോവലിസ്റ്റ് ഇര്‍വിങ് വാലസ് സഹരചന നടത്തിയ ബുക്ക് ഓഫ് ലിസ്റ്റ്സ് എന്ന പുസ്തകം വാങ്ങി ഫിലോസഫി മാത്രം വായിക്കുന്ന ഒരു പ്രൊഫസര്‍ക്ക് സമ്മാനിച്ച് അങ്ങേരുടെ തെറി കേട്ടത്.

ഇതൊരു പാശ്ചാത്യലിസ്റ്റാണ്. പാശ്ചാത്യമായ എല്ലാ ലിസ്റ്റുകളെയും പോലെ ഒരു ഒറ്റക്കണ്ണന്‍ ലിസ്റ്റ്. ഗാന്ധിജിക്ക് സമാധാനത്തിനും കസാന്ദ്സാകിസിനും ടോള്‍സ്റ്റോയ്ക്കും ഇതുവരെ കുന്ദേരയ്ക്കും എഴുത്തിനും കൊടുക്കാതെ കിസിംഗര്‍ക്ക് സമാധാനത്തിനും ഗോള്‍ഡിംഗിന് എഴുത്തിനും കൊടുത്തിട്ടുള്ള വെടിമരുന്ന് മണക്കുന്ന സമ്മാനം പോലൊരു ലിസ്റ്റ്. അതുകൊണ്ട് ധാരാളം ഇന്ദുപ്പ് ചേര്‍ത്ത് മാത്രം ഇതാസ്വദിക്കുക.


ലിസ്റ്റ് ഇവിടെ.

Monday, May 5, 2008

ചിരട്ടപ്പാത്രങ്ങളുടെ ചീയേഴ്സ്


എട്ടടി ഗോപാലന്‍ എന്ന് വിളിച്ചിരുന്ന, ഏതാണ്ട് ആറടി പൊക്കമുണ്ടായിരുന്ന, ഗോപാലനായിരുന്നു കുറേക്കാലം അച്ഛന്റെ വീട്ടിലെ നാളികേരക്കാരന്‍. പത്തുനാപ്പത് ദിവസത്തിന്റെ ഇടവേളയില്‍ നടത്തിയിരുന്ന തെങ്ങ് കേറ്റത്തിന്റെ ചുമതല കുട്ടപ്പന്. [ഒരു തെങ്ങിന്‍പൂവ് വെള്ളയ്ക്കയായി, കരിക്കായി, നാളികേരമായി വിളയാന്‍ നാല്‍പ്പത് ദിവസം വേണോ? അയ്യേ, അതിപ്പഴും കൃത്യമായി അറിയില്ല. തെങ്ങിനേക്കൊണ്ട് കഴിഞ്ഞിരുന്ന തെണ്ടി! നെല്ല് പൂവിട്ട് പാലുവെച്ച് അരിയായി വിളയാന്‍ എത്ര നാള്‍ വേണം? വയറുനിറയെ ഊണ് തുടര്‍ന്നിട്ടും അതും അറിയില്ല, മഹാമോശം].

കുട്ടപ്പന്റെ കൂടെ വേറെ രണ്ട് കണക്കന്മാരും ഉണ്ടാവും [അമ്മയുടെ നാട്ടുകാര്‍ അവരെ വേട്ട്വോമ്മാര് എന്നു വിളിക്കുന്നു. തെക്കോട്ട് പരവന്മാരെന്നും തണ്ടാന്മാരെന്നും വിളിച്ചു കേട്ടിരിക്കുന്നു]. മിക്കവാറും അതിലൊരാള്‍ കുട്ടപ്പന്റെ അനിയന്‍ സുബ്രഹ്മണ്യനായിരിക്കും. പിന്നെ സ്ഥിരമായി മാറിക്കൊണ്ടിരുന്ന മൂന്നാമതൊരാളും.[ലോഹ്യത്തിലായിരിക്കുന്ന ഏതെങ്കിലും വാവിനും ഏകാദശിയ്ക്കും ആ സ്ഥാനം കുട്ടപ്പന്റെ അളിയാനായിരിക്കും. പേര് മറന്നു]. ആന്റപ്പനായിരുന്നു പെറുക്കി കൂട്ടുന്നതിന്റെ അവകാശം. നാളികേരം കിഴക്കോറത്തെ മിറ്റത്ത് കുന്നു കൂട്ടും. ഓലാമടല്‍ തെക്കോറത്ത് ഒന്നിനു മുകളില്‍ ഒന്നായി അടുക്കിയിടും. കൊതുമ്പ് പടിഞ്ഞാപ്പറത്തെ വിറകുപുരയിലും.

തെങ്ങുകയറ്റം കഴിഞ്ഞാല്‍ നാളികേരം മുഴുവന്‍ ഒരു വട്ടം എണ്ണും. രണ്ട് കണക്കന്മാര്‍ രണ്ടു കൈകള്‍ കൊണ്ടും നല്ല വേഗത്തില്‍ ഈരണ്ട് നാളികേരം വീതം പിന്നാക്കം എറിഞ്ഞാണ് എണ്ണല്‍. എന്താണെന്നറിയില്ല, നൂറിനെ അവര്‍ അലഗ് എന്നാണ് പറഞ്ഞിരുന്നത്. അത് കേള്‍ക്കാന്‍ ചെവി വട്ടം പിടിച്ചിരിയ്ക്കും. [ആദ്യമായി അത് കണ്ടുപിടിച്ച വിവരം വലിയൊരു രഹസ്യം പങ്കുവെയ്ക്കുന്ന ഭാവത്തോടെ ഞാനോ പട്ടത്തെ രഘുവോ തെക്കേലെ ജയനോ മറ്റ് രണ്ടാളോടും പറഞ്ഞത് ഇന്നലെ കഴിഞ്ഞപോലെ.] ഒടുക്കം ഓരോ കണക്കനും കിട്ടുന്ന ഫിഗറിനെ വെള്ളെഴുത്ത് കണ്ണടയും വെച്ച് എണ്ണത്തിന് കാവലിരിയ്ക്കുന്ന റിട്ടയേഡ് ഹെഡ്മിസ്ട്രസ് അച്ഛമ്മ രണ്ടു കൊണ്ട് ഗുണിക്കും. അന്നു വൈകീട്ടോ പിറ്റേന്നോ ഗോപാലന്‍ കട്ടവണ്ടിയും [aka കൈവണ്ടി]പണിക്കാരുമായി വന്ന് വീണ്ടും എണ്ണി നാളികേരം കൊണ്ടു പോകും. [അന്ന് തന്നെ വന്നില്ലെങ്കില്‍ രാത്രി അച്ഛമ്മയ്ക്ക് ഉറക്കം കഷ്ടിയായിരിക്കും. ഇലട്രിസിറ്റി വന്നതിനു ശേഷം രാത്രി കിഴക്കോറത്തെ ലൈറ്റിടും. കള്ളമ്മാരെ വിശ്വസിച്ചൂടാ]. അഞ്ചാറ് തേങ്ങ വീട്ടാവശ്യത്തിനെടുക്കും. തിരിഞ്ഞിടുന്ന വാട്ടയും പേട്ടയുമായിരിക്കും വീട്ടിലേയ്ക്കെടുക്കുന്നതിലെ ഭൂരിപക്ഷം.

ഗോപാലന്റെ എണ്ണലിനിടയ്ക്ക് നല്ലതും പേട്ടയും തിരിഞ്ഞിടുന്നതിന്റെ പേരില്‍ അച്ഛമ്മയുമായി ഒറപ്പായിട്ടും ഒന്നു രണ്ട് തര്‍ക്കം നടക്കും. മൂന്നാല് ദിവസം കഴിഞ്ഞാല്‍ അയാള്‍ നാളികേരത്തിന്റെ കാശ് എത്തിയ്ക്കും. തെങ്ങ് കേറിയ ദിവസത്തെ മാതൃഭൂമിയിലെ വെളിച്ചെണ്ണ ക്വിന്റലിന് എന്ന വില നോക്കിയാണ് കണക്ക്. കടലാസില്‍ കുറിപ്പടിയുണ്ടാവും. വാട്ട-പേട്ടക്കണക്കില്‍ പിന്നെയും ഒരു ചെറിയ തര്‍ക്കം നടക്കും.

മറ്റുവരുമാനമൊന്നുമില്ലാത്ത ചില വീട്ടുകാര്‍ ഇടദിവസങ്ങളില്‍ നാളികേരക്കാരന്റെ കയ്യീന്ന് അഡ്വാന്‍സ് പറ്റുന്ന പരിപാടിയുമുണ്ടായിരുന്നു. അങ്ങനെ പറ്റി പറ്റി മൂന്നാല് തെങ്ങുകേറ്റത്തിന്റെ കണക്കിനെ അത് പിന്നിലാക്കും. അതീന്ന് കരകേറലുണ്ടൊ? നൂറ് എണ്ണയും കഷ്ണം മുറിച്ച് ബാര്‍സോപ്പും വാങ്ങി ജീവിച്ച ജീവിതങ്ങള്‍.

മധ്യകേരളത്തിലെ, പ്രധാനമായും തേങ്ങ വിറ്റ് ജീവിച്ചിരുന്ന ഒരു നാട്ടിന്‍പുറത്തായിരുന്നു 17 വയസ്സുവരെ ജീവിതം [17 വയസ്സുവരെ എവിടെ ജീവിച്ചോ അവിടത്തുകാരല്ലെ നമ്മള്‍ ചാകുംവരെ?]. അതുകൊണ്ടായിരിയ്ക്കണം തേങ്ങയെ നാളികേരം എന്ന് മനോഹരമായേ അന്നാട്ടുകാര്‍ വിളിച്ചുകേട്ടിട്ടുള്ളു. പറിച്ചുനടലുകളും നഗരജീവിതങ്ങളും എന്റെ നാവില്‍ നിന്ന് നാളികേരത്തെ കളഞ്ഞ് തേങ്ങയെ കൊണ്ടുവന്നു [കിഴങ്ങിനേയും കൊള്ളിയേയും കപ്പ കൊന്ന പോലെ]. ഡ്രാഫ്റ്റില്‍ മുഴുവന്‍ തേങ്ങ തേങ്ങ എന്നു തന്നെ കീയിന്‍ ചെയ്ത്, ഇടയ്ക്ക് ഓര്‍മഞെട്ടി, എല്ലാം നാളികേരമാക്കുകയായിരുന്നു.

നമ്മുടെ വീട്ടില്‍ തേങ്ങവെട്ടുണ്ടായിരുന്നെങ്കില്‍ എന്ത് സുഖായിരുന്നു, ദിവസോം നാളികേരംവെള്ളം കുടിയ്ക്കാം, ഇടയ്ക്കിടയ്ക്ക് കൊപ്ര തിന്നാം എന്നൊക്കെ വിചാരിച്ച ഒരു കാലം. അക്കാലത്തൊരിയ്ക്കല്‍ അച്ഛന്റെ ഒരു കസിന്‍ അയാളുടെ വീട്ടില്‍ തേങ്ങവെട്ട് തൊടങ്ങി. തൊടങ്ങിയതേ ഓര്‍മയുള്ളു. എന്തായാലും എന്റര്‍പ്രൈസിന്റെ സ്മാരകമായി തേങ്ങാക്കൂട് അവടെത്തന്നെയുണ്ടെന്നു തോന്നുന്നു, കൊപ്രക്കളം പോയെങ്കിലും.

ആദ്യം ക്രിക്കറ്റ് കളിച്ച ബാറ്റ് കവളന്‍മടല്‍ വെട്ടിയുണ്ടാക്കിയതായിരുന്നു. [അല്ല, ക്രിക്കറ്റ് പോപ്പുലറായ കാലത്ത് അതിനടിമപ്പെട്ടതല്ല, ബിഷന്‍ സിംഗ് ബേദി ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന കാലത്ത്, ടെലിവിഷനും മുമ്പ്, ഏകദിനങ്ങള്‍ക്കും മുമ്പ്, പത്രത്തില്‍ വരുന്ന ബ്ലാക്ക് & വൈറ്റ് ഫോട്ടോകള്‍ പഴയ നോട്ടുബുക്കുകളുടെ പിന്നാമ്പുറബാക്കിയിലൊട്ടിച്ച് ആല്‍ബമുണ്ടാക്കിയ കാലത്ത് കളിച്ചു തുടങ്ങിയ കാര്യമാണ്].

ഈ നിമിഷം വരെയുള്ള ഓര്‍മയിലെ ഏറ്റവും സൂപ്പര്‍ മണം 'തേങ്ങവെന്ത വെളിച്ചെണ്ണ' ഉണ്ടാക്കുന്ന മണമായിരുന്നു. [നാളികേരപ്പാല് തിളപ്പിച്ച് കുറുക്കി കുറുക്കി വെളിച്ചെണ്ണയുണ്ടാക്കുന്ന പരിപാടി].

പായസത്തിന് അന്ന് മൂന്നു വട്ടം പാലൊഴിയ്ക്കുമായിരുന്നു - മൂന്നാം പാലില്‍ വേവിച്ച്, രണ്ടാം പാലൊഴിച്ച് കുറുകുമ്പോള്‍, തമ്പാലൊഴിച്ച് വാങ്ങും.

ഇന്ന്, രണ്ട് ദിര്‍ഹത്തിന് ഒരു തേങ്ങ ചിരവിയതോ അടിമാലി ഈസ്റ്റേണിന്റെ സ്റ്റിക്കറൊട്ടിച്ച മേഡിന്‍ മലേഷ്യ കോക്കനട്ട് മില്‍ക്ക് പൌഡറോ നീല പ്ലാസ്റ്റിക് കുപ്പികളിലെ വെളിച്ചെണ്ണയോ വാങ്ങുമ്പോള്‍, ഇല്ല, പൊക്കിള്‍ക്കൊടി കൊളുത്തിയിരുന്ന സ്ഥലത്ത് വേദനിയ്ക്കാറില്ല. എങ്കിലും അരഞ്ഞ തേങ്ങയും പച്ചമാങ്ങയും ചൊമന്നുള്ളിയും മുളകും വേളൂരിയും എവിടത്തെ വെള്ളത്തിലും തീയിലും പാത്രത്തിലും വേവിച്ചാലും അത് നാവില്‍ തൊടുമ്പോള്‍ ആത്മാവ് ഒരു നിമിഷം ശുദ്ധമാവാറുണ്ട്.

കര്‍ക്കടകത്തിലോ തുലാത്തിലോ കാറ്റത്ത് ഒരു തെങ്ങെങ്കിലും വീണാല്‍ വീട്ടിലെ ഒരാള്‍ മരിച്ച വേദനയായിരുന്നു. [വീട്ടിലുള്ളവരുടെ മരണത്തിന്റെ വേദനകള്‍ കുട്ടികളായിരിക്കുമ്പോള്‍ അറിയാത്തതുപോലെ തെങ്ങുകളുടെ മരണവും അന്ന് അറിഞ്ഞില്ല. തെങ്ങിന്റെ 'മണ്ട' എന്ന, അയ്യോ, ഒരപാരസ്വാദുള്ള സാധനം, അത് തിന്നിട്ടായിരിക്കണം മുതിര്‍ന്നവരും ആ വേദന മറന്നത്. അതിനോട് കിടപിടിയ്ക്കാന്‍ പൊങ്ങ് എന്ന സാധനത്തിന് മാത്രമേ പറ്റിയിട്ടുള്ളു - ഉള്ളില്‍ മുളപൊട്ടിയതറിയാത്ത നാളികേരം ഉടയ്ക്കുമ്പോള്‍ കിട്ടുന്നതാണ് പൊങ്ങ്. കൊട്ടത്തേങ്ങാക്കൊത്ത് ചോദിയ്ക്കുന്നു 'എന്നെ മറന്നോ' എന്ന്!]

ഓലാമടലുകള്‍ പാത്രം 'തേയ്ക്കുന്ന' കുളത്തിലോ മുമ്പിലെ തോട്ടിലോ ചീയ്ക്കാനിടും. കര്‍മലിയോ കൊച്ചന്നമോ മെടയും. മെടഞ്ഞത് വെറകുപുരയുടെ ചാച്ചെട്ടിയില്‍ [ചായ്ച്ചുകെട്ടി] ഉറുമ്പുപൊടിയോ അണ്ടിനെയ്യോ ചുറ്റും പൂശി സൂക്ഷിയ്ക്കും. ആവശ്യക്കാര്‍ക്ക് വില്‍ക്കും. വേലികെട്ടിനെടുക്കും.

ഒന്നരാടം തെങ്ങുകേറ്റത്തിന് ഒന്നു രണ്ട് പച്ചമടല്‍ ചൂലുണ്ടാക്കാനെടുക്കും. ശോഷിച്ച ഓലയുള്ള മടലുകള്‍ മെടയാനെടുക്കില്ല. ആ ഓലയെല്ലാം ഊര്‍ന്ന് കെട്ടുകളാക്കി കത്തിയ്ക്കാനെടുക്കും [പാലു കാച്ചാന്‍ വിശേഷം. വേഗം കത്തുപിടിയ്ക്കും. പക്ഷേ ചാരം പറക്കും.] അതേപോലെ വഴുതയും [ഈള് മടല്‍പ്പൊളി] പൊതിമടലും ചെറിയ മടല്‍ക്കഷണങ്ങളും കത്തിയ്ക്കാനെടുക്കും. ചെരട്ടയും കൊതുമ്പും പ്രീമിയമായി പറത്തിന്റെ മോളിലെത്തും [അടുക്കളയുടേതു മാത്രമായ തട്ടിന്‍പുറമാണ് പറം].

ഇങ്ങനെ നാളികേരസ്മരണകള്‍ പറഞ്ഞു പറഞ്ഞ് മൊട്ടുസൂചിയുടെ മുറിവൊരു മുറിവാണോ, ഒരേ സമയം വെര്‍ട്ടിക്കലായും ഹൊറിസോണ്ടലായും കേറുന്ന തെങ്ങിന്റെ ആരിനോളം വരുമോ ഉപ്പിലിട്ടത് എന്നു വരെ ചോദിയ്ക്കാന്‍ തോന്നുന്നത് ഒന്നുരണ്ട് മാസം മുമ്പ് ലോകമാധ്യമങ്ങളുടെ ഫ്രണ്ട് പേജുകളും തലക്കെട്ടുകളും കവര്‍ന്ന വാര്‍ത്തയുടെ ഓര്‍മ ഇപ്പോളും അഡ്രിനാലിന്‍ ഉയര്‍ത്തുന്നതുകൊണ്ടാണ്. വെര്‍ജിന്‍ അറ്റ്ലാന്റികിന്റെ ഒരു ഫ്ലൈറ്റ്, ഹീത്രൊ മുതല്‍ ആംസ്റ്റര്‍ഡാം വരെ അതിന്റെ ഒരു എഞ്ചിനില്‍ 20% ബയോഫ്യൂവല്‍ കത്തിച്ച് പറന്നുവെന്ന വാര്‍ത്ത.

ബ്രസീലില്‍ നിന്നുള്ള ബബ്ബാസുക്കായയുടെ എണ്ണയും വെളിച്ചെണ്ണയും ചേര്‍ന്നതായിരുന്നു ആ ബയോഫ്യൂവല്‍. 30,000 അടിയ്ക്ക് മുകളില്‍ പറന്നപ്പോളും എതനോള്‍ പോലെ അത് ഉറഞ്ഞ് കട്ടിയായില്ലത്രെ.[അതെന്ത് മറിമായം, ചെറിയൊരു തണുപ്പ് വന്നാല്‍ ഞങ്ങടെ വെളിച്ചെണ്ണ കല്ലുപോലെയാകുമല്ലോ സായിപ്പേ? ഓ, ബ്രസീലുകാരനെക്കൊണ്ട് കെട്ടിച്ചപ്പൊ പെണ്ണുമ്പിള്ളയുടെ മടിയെല്ലാം തേംസ് കടന്നതായിരിക്കും!]

ഈ മിശ്രിതം തന്നെ തെരഞ്ഞെടുക്കാന്‍ രണ്ട് കാരണം കൂടി പറഞ്ഞു വെര്‍ജിന്‍ തലവനായ Sir Richard Branson. 1) ഭക്ഷ്യ എണ്ണ കത്തിച്ച് ഫ്ലൈറ്റ് പറപ്പിച്ച് ക്ഷാമം വരുത്തും എന്ന പേരുദോഷം ഇല്ലപോലും! [ഓര്‍ക്കുക - വെളിച്ചെണ്ണയെ ഭക്ഷ്യ എണ്ണയായി പാശ്ചാത്യര്‍ക്ക് മാത്രമല്ല ഉത്തരേന്ത്യക്കാര്‍ക്കും സങ്കല്‍പ്പിക്കാന്‍പോലുമാവില്ല]. നിലവിലുള്ള തോട്ടങ്ങളില്‍ നിന്നുള്ള എണ്ണക്കുരുക്കളേ ഉപയോഗിച്ചുള്ളു - കാടുവെട്ടലും കുടിയേറ്റക്കൃഷിയൊന്നും ആരോപിയ്ക്കേണ്ടെന്ന്. 2) വിമാന എഞ്ചിന് മാറ്റമൊന്നും വരുത്താതെ തന്നെ ഈ മിശ്രിതം ഉപയോഗ്യമായിരുന്നു.

ഇതെല്ലാം വായിച്ച് ആവേശം വന്ന്, വല്ലാര്‍പ്പാ‍ടത്തൂന്ന് വെളിച്ചെണ്ണക്കപ്പലുകള്‍ കടല്‍ കടക്കുമെന്നോ തേങ്ങാവില കുതിച്ചുയരുമെന്നോ എല്ലാ വിമാനങ്ങളും കേരളത്തെ വലം വെയ്ക്കുമെന്നോ ഉള്ള ഒരു സങ്കല്‍പ്പവിമാനത്തിലും കേറിയില്ല. [ഇല്ല, റവറിന് വിലകൂടിയപ്പോള്‍, ഹൈറേഞ്ചിലെ അച്ചായമ്മാര് ജീപ്പുകള്‍ വാങ്ങിച്ചു കൂട്ടിയപ്പോള്‍, മഹീന്ദ്രയുടെ സെയിത്സ് എക്സിക്യൂട്ടീവ്സിന്റെ പെര്‍ഫോമന്‍സ് കണ്ട് കമ്പനിക്കാര്‍ അന്തംവിട്ടപോലെയും ക്രൂഡിന് വില കൂടിയപ്പോള്‍, ഗള്‍ഫിലെ ഷേയ്ക്കുമാര് വിമാനങ്ങള്‍ വാങ്ങിച്ചു കൂട്ടിയപ്പോള്‍ ബോയിംഗിന്റേയും എയര്‍ബസ്സിന്റെയും മുതലാ‍ളിമാര്‍ ചീയേഴ്സ് പറഞ്ഞ പോലെയുമല്ല തോന്നുന്നത്].

Image courtesy: www.facebook.com/anxpage

പത്രങ്ങളുടെയെല്ലാം ഫ്രണ്ട് പേജില്‍ ചെരട്ടപ്പാത്രങ്ങളാല്‍ [അതില്‍ കരിക്കുംവെള്ളമായിരുന്നോ?] ആ ഫ്ലൈറ്റിന്റെ ക്യാപ്റ്റനോട് പാനോപചാരം പറയുന്ന ബ്രാന്‍സണെ കണ്ടപ്പോള്‍, ചെരട്ടകള്‍ കൊണ്ട് ചുട്ട എല്ലാ മണ്ണപ്പങ്ങളും ഓര്‍ത്തു. അന്യം നിന്നുപോയ ചെരട്ടക്കയിലുകളെ ഓര്‍ത്തു. കൊള്ളിപ്പിട്ട് എന്ന സ്വര്‍ണമുലകളെ ഓര്‍ത്തു, രാമോഹാ, നാള്യേരക്കാരനോട് ഒരു ഇര്ന്നൂറ് രൂപ വാങ്ങീട്ട് വരാമോ എന്ന് ചോദിക്കുന്ന അച്ഛമ്മയെ ഓര്‍ത്തു, മുറിവുണക്കിയ തെങ്ങിന്‍ മൊരിപ്പുകളെ ഓര്‍ത്തു, ഒരു മഹാപാപിയുടെ നീലരക്തത്തെ പലവട്ടം നന്മയിലേയ്ക്ക് മതം മാറ്റാന്‍ വൃഥാ ശ്രമിച്ച കള്ളു ഷാപ്പുകളെ ഓര്‍ത്തു, തെങ്ങ് പറിച്ചു നടല്‍ എന്ന ശ്രദ്ധയും പരിശ്രമവും ഓര്‍ത്തു [ഇപ്പോള്‍ പഞ്ചനക്ഷത്രങ്ങളുടെ മുന്നിലേയ്ക്ക് മോഡേന്‍ ടെക്നോളജിയുടെ സഹായത്തോടെ ഈന്തപ്പനകള്‍ പറിച്ചു നടുന്നത് കാണുന്നു. എറണാകുളത്തെ ടാജിന്റെ മുന്നിലേയ്ക്കും ഷോപീസുകളായി തെങ്ങുകള്‍ പറിച്ചു നട്ടിരിയ്ക്കുന്നു. നഗരവത്കരണം കാരണം ആരുമിപ്പോള്‍ തൈ വയ്ക്കാത്തതുകൊണ്ട് [ഞങ്ങള്‍ക്ക് തൈ വെയ്ക്കുക എന്നാല്‍ തെങ്ങു വെയ്ക്കുക എന്നു മാത്രമായിരുന്നു] നാട്ടിന്‍പുറത്തിപ്പോള്‍ തെങ്ങുവെട്ടല്‍ മാത്രമേ കാണൂ - പറിച്ചുനടാന്‍ അറിയുന്ന ആള്‍ക്കാരേം കിട്ട്വോ ആവൊ!

പിന്നെ, മുന്നിലെ തോടിനു കുറുകെ പട്ടത്തേയ്ക്കുണ്ടായിരുന്ന ഒറ്റത്തടി തെങ്ങുമ്പാലത്തെയോര്‍ത്തു, തോര്‍ത്തു മാത്രമുടുത്ത് കുണുങ്ങി കുണുങ്ങി നടന്നിരുന്ന ചെത്തുകാരെ ഓര്‍ത്തു [യാക്കരത്തോട്ടില്‍ കുളിച്ചിരുന്ന നാരായണിയെ കുപ്പുവച്ചന് കിട്ടിയപോലെ ഞങ്ങടെ നായര് പെണ്ണുങ്ങള്‍ടെ കുളിസീന്‍ അവമ്മാരാരെങ്കിലും കാണുമോ എന്ന് ടെന്‍ഷനടിച്ചതോര്‍ത്തു], ചവിട്ടിക്കയറാന്‍ അവര്‍ കെട്ടിവെച്ച കൊതകളുമായി അവരേയും കാത്തുനില്‍ക്കുന്ന തെങ്ങുകളെ ഓര്‍ത്തു, ഏറ്പന്തിന് സ്പെഷലായി ഉള്ളില്‍ കല്ലുവെച്ചുണ്ടാക്കുന്ന പച്ചോലപ്പന്തുകളെ, ഓലപ്പാമ്പുകളെ, പീപ്പികളെ, കാറ്റാടികളെ ഓര്‍ത്തു [ചൂലുകളുടെ ബൈ-പ്രൊഡക്റ്റ്സ്], ചെരട്ട നീറ്റിയുണ്ടാക്കുന്ന ചെരട്ടത്തൈലം എന്ന തീവ്രവികാരിയെ ഓര്‍ത്തു, തെങ്ങും നെല്ലും കൊണ്ട് ജീവിച്ചിരുന്ന മലയാളികള്‍ തെങ്ങും നെല്ലും കൊണ്ട് ജീവിച്ചിരുന്ന മലയാളികള്‍ എന്ന് ആവര്‍ത്തിച്ച് പ്രസംഗിച്ച വിനയചന്ദ്രന്‍ സാറിനെ ഓര്‍ത്തു.

ഹൈസ്ക്കൂള്‍ കാലമായപ്പോഴേയ്ക്കും സെബാസ്ത്യന്‍ എന്നൊരാളായിക്കഴിഞ്ഞിരുന്നു നാളികേരക്കാരന്‍. എറണാകുളത്തുകാരനായപ്പോള്‍ മാര്‍ക്കറ്റിനു നടുവിലെ വെളിച്ചെണ്ണമില്ലിനെ മാസത്തിലൊരിയ്ക്കലെങ്കിലും മണക്കാന്‍ കിട്ടിയിരുന്നു.

ഓര്‍മകളേ, നിങ്ങള്‍ക്കെന്റെ ചീയേഴ്സ്.
Related Posts with Thumbnails